ഫ്ലാറ്റ് നവീകരണത്തിന് 2 ലക്ഷം പൗണ്ട്; ബ്രിട്ടിഷ് പ്രധാനമന്ത്രി കുരുക്കിൽ
Mail This Article
ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ 2 ലക്ഷം പൗണ്ട് (2 കോടിയിലേറെ രൂപ) ചെലവാക്കി സ്വന്തം ഫ്ലാറ്റ് മോടി പിടിപ്പിച്ചതു തിരഞ്ഞെടുപ്പു കമ്മിഷൻ അന്വേഷിക്കും. കൺസർവേറ്റിവ് പാർട്ടി അനുയായികളായ വൻകിടക്കാരിൽ നിന്ന് രഹസ്യ സംഭാവന സ്വീകരിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണു നടപടി. വസതി നവീകരണത്തിന് വർഷം തോറും 30,000 പൗണ്ട് (ഏകദേശം 31 ലക്ഷം രൂപ) പൊതു ഖജനാവിൽനിന്ന് അനുവദിച്ചിട്ടുള്ളതാണ്. പ്രധാനമന്ത്രി ചെയ്തതു ചട്ടവിരുദ്ധമെന്നു തെളിഞ്ഞാൽ പിഴയടയ്ക്കേണ്ടി വരും.
ചെലവാക്കിയതു സ്വന്തം പണമാണെന്നാണു ജോൺസൻ അവകാശപ്പെട്ടതെങ്കിലും രഹസ്യ സംഭാവന സ്വീകരിച്ചിരിക്കാനുള്ള സാധ്യത അദ്ദേഹത്തിന്റെ മുൻ ഉപദേഷ്ടാവ് ഡൊമിനിക് കമിങ്സ് ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരുന്നു. സ്വകാര്യവ്യക്തികളിൽനിന്നു പ്രധാനമന്ത്രി പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യം 28 ദിവസത്തിനുള്ളിൽ പരസ്യപ്പെടുത്തണമെന്നാണു ചട്ടം. ജോൺസൻ ഇതു ചെയ്തിട്ടില്ല.
വിവാദം ഏറ്റുപിടിച്ച് പ്രതിപക്ഷത്തെ ലേബർ പാർട്ടി ജോൺസനെതിരെ രംഗത്തുണ്ട്. പ്രാദേശിക തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെയാണു ഫ്ലാറ്റ് വിവാദം. ഡൗണിങ് സ്ട്രീറ്റിലുള്ള 11ാം നമ്പറിലെ 4 കിടപ്പുമുറിയുള്ള ഫ്ലാറ്റാണു ജോൺസനും പങ്കാളി ക്യാരി സിമോൻസും മോടിപിടിപ്പിച്ചത്.