സൈനികത്താവളം പിടിച്ച് വിമതർ; മ്യാൻമറിൽ പോരാട്ടം രൂക്ഷം
Mail This Article
യാങ്കൂൺ ∙ മ്യാൻമറിലെ വംശീയ ന്യൂനപക്ഷമായ കരേൻ വിമതർ തായ്‍ലൻഡ് അതിർത്തിയിൽ സൽവീൻ നദീതീരത്തെ സൈനികത്താവളം പിടിച്ചെടുത്തു. തുടർന്ന് കരേൻ നിയന്ത്രണത്തിലുള്ള പ്രദേശത്തെങ്ങും പട്ടാളം കനത്ത ബോംബിങ് നടത്തി. ഗ്രാമങ്ങളിൽ നിന്നു പലായനം ചെയ്ത 24,000 പേർ വനത്തിൽ അഭയം തേടി.
ഇന്നലെ പുലർച്ചെയാണ് സൈനികത്താവളത്തിനു നേരെ ആക്രമണമുണ്ടായത്. ഇരുകൂട്ടരും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നു. ഭരണം പിടിച്ചെടുത്ത കഴിഞ്ഞ 3 മാസത്തിനിടെ പട്ടാളഭരണകൂടം നേരിടുന്ന അതിശക്തമായ വെല്ലുവിളിയാണിത്. ആസിയാൻ നേതൃത്വത്തിൽ നടക്കുന്ന സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയും. കഴിഞ്ഞ വാരാന്ത്യ യോഗത്തിൽ ആസിയാൻ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ അടിച്ചമർത്തലും അക്രമവും കുറയ്ക്കാമെന്നു പട്ടാള ഭരണകൂടം സമ്മതിച്ചിരുന്നു.
വടക്കൻ മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് കച്ചിൻ വിമതരും സൈന്യത്തിനെതിരെ പോരാട്ടം ശക്തമാക്കിയിട്ടുണ്ട്. 13 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. യാങ്കൂൺ ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം ജനാധിപത്യ പ്രക്ഷോഭം വീണ്ടും സജീവമായി. സൈന്യം അട്ടിമറിച്ച പാർലമെന്റിലെ അംഗങ്ങൾ രൂപം കൊടുത്ത ദേശീയ ഐക്യ സർക്കാരിന്റെ ഫെഡറൽ ആർമിയിലെ പ്രധാന ഘടകങ്ങളാണ് വിമതഗ്രൂപ്പുകൾ.
Content Highlights: Myanmar rebel groups fighting