ADVERTISEMENT

വാഷിങ്ടൻ ∙ ഭൗതികശാസ്ത്രത്തിന്റെ നിയമാവലി കാറ്റിൽപറത്തി, ഞൊടിയിടയിൽ വന്ന്, അതേ വേഗത്തിൽ മറയുന്ന അജ്ഞാത ആകാശവസ്തുക്കളുടെ പിന്നാലെ പായണോ? 

യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ അതു ചെയ്തു കഴിഞ്ഞു. നാവികസേന പൈലറ്റുമാർ ഈയിടെ കണ്ടതുൾപ്പെടെ പറക്കുംതളിക സമാന വസ്തുക്കളെക്കുറിച്ച് (അൺഐഡെന്റിഫൈഡ് ഫ്ലൈയിങ് ഒബ്ജക്ട് – യുഎഫ്‌ഒ) യുഎസ് എന്തെല്ലാം ഇതുവരെ മനസ്സിലാക്കിയിട്ടുണ്ടോ, അതെല്ലാം ഈ മാസം പുറത്തുവിടുകയാണ്. ശാസ്ത്രകഥകളുടെയും സിനിമകളുടെയും ഒരു വിഭാഗം ഗവേഷകരുടെയും മാത്രം നിഗൂഢപ്രമേയമായിരുന്ന പറക്കുംതളികകൾ പുതിയ റിപ്പോർട്ടോടെ മുഖ്യധാരാ ചർച്ചകളി‍ലേക്കു പറന്നിറങ്ങും. 

അമേരിക്കൻ പൈലറ്റുമാർ പലവട്ടം കണ്ട അജ്ഞാതവസ്തുക്കൾ ഭൂമി സന്ദർശിക്കുന്ന അന്യഗ്രഹജീവികളുടെതായിരിക്കില്ല എന്നാണ് നാസ മേധാവിയും മുൻ ബഹിരാകാശസഞ്ചാരിയുമായ ബിൽ നെൽസന്റെ വിശ്വാസം. എന്നാൽ, അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം, മറ്റെന്ത് എന്ന ചോദ്യത്തിനും നാസയ്ക്ക് ഉത്തരം ലഭിച്ചിട്ടില്ല. ‘എന്തായാലും മായക്കാഴ്ച അല്ല’– നെൽസൻ പറഞ്ഞു. 

കോൺഗ്രസ് ആശങ്ക 

അജ്ഞാത വസ്തുക്കളെക്കുറിച്ചു പഠനം നടത്തി വിശദറിപ്പോർട്ട് പുറത്തുവിടാൻ ഇന്റലിജൻസ് മേധാവിയോട് യുഎസ് കോൺഗ്രസ് ആവശ്യപ്പെട്ടതനുസരിച്ചാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. അന്യഗ്രഹജീവികൾ വന്ന പറക്കുംതളികകൾക്കു പിന്നിൽ മറ്റൊരു രാജ്യത്തിന്റെ കരങ്ങളുണ്ടോയെന്ന ആശങ്കയാണ് കോൺഗ്രസ് പങ്കുവച്ചിരുന്നത്. 

ചുരുളഴിയാത്ത നിഗൂഢതകൾ

പൈലറ്റുമാർ കണ്ട പറക്കുംതളികക്കാഴ്ചകളിലൊന്ന് 2004 ലേതാണ്. 2015 ൽ യുദ്ധവിമാനത്തിലെ പൈലറ്റുമാർ കണ്ട വൃത്താകൃതിയിലുള്ള ആകാശവസ്തുവിനെക്കുറിച്ചും പിന്നീടു വിവരമൊന്നുമില്ല. ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കു പിന്നാലെ പായുന്നവർ ‘പറക്കുംതളിക ഗവേഷണം’ ഏറ്റുപിടിക്കുമോയെന്ന ആശങ്കയുണ്ടെന്നു നാസ പ്രസ് സെക്രട്ടറി ജാക്കി മക്ഗിനസ് പറയുന്നു.

English Summary: NASA investigating UFO sightings, agency chief says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com