ഫ്രഞ്ച് പ്രസിഡന്റിന്റെ കരണത്തടിച്ചു; 2 പേർ അറസ്റ്റിൽ
Mail This Article
പാരിസ് ∙ തെക്കൻ ഫ്രാൻസിലെത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ കരണത്തടിച്ചും മുദ്രാവാക്യം വിളിച്ചും പ്രക്ഷുബ്ധ രംഗങ്ങൾ സൃഷ്ടിച്ച 2 പേർ അറസ്റ്റിൽ. കോവിഡ് അനന്തര കാലത്തെ ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിന്, റസ്റ്ററന്റ് നടത്തിപ്പുകാരുമായും വിദ്യാർഥികളുമായും മക്രോ സംസാരിക്കാനെത്തിയപ്പോഴാണ് വലോൻസ് പട്ടണത്തിൽ ആൾക്കൂട്ടത്തിൽനിന്ന് ആക്രമണമുണ്ടായത്.
ഒരാൾ ബാരിക്കേഡിനപ്പുറത്തുനിന്നു ഹസ്തദാനത്തിനു ശ്രമിച്ചശേഷം പ്രസിഡന്റിന്റെ മുഖത്ത് അടിക്കുകയും ‘മക്രോയിസം തുലയട്ടെ’ എന്നു വിളിച്ചു പറയുകയായിരുന്നു. രാജഭരണകാലത്തെ മുദ്രാവാക്യങ്ങളും മുഴക്കി. സുരക്ഷാഉദ്യോഗസ്ഥർ ഉടൻ ഇയാളെ പിടികൂടി. മറ്റൊരാളെ പിന്നീട് അറസ്റ്റ് ചെയ്തു. പട്ടണത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റിനു നേരെ നടന്ന കയ്യേറ്റം ജനാധിപത്യത്തിനുനേരെയുള്ള അക്രമമാണെന്നു പ്രധാനമന്ത്രി ഴൊങ് കാസ്റ്റെക്സ് പറഞ്ഞു.
Content Highlight: Emmanuel Macron