ദരിദ്രരാജ്യങ്ങൾക്ക് 100 കോടി വാക്സീൻ അടുത്ത വർഷത്തിനകം
Mail This Article
ഫാൽമത് (ബ്രിട്ടൻ) ∙ ദരിദ്രരാജ്യങ്ങൾക്കു കോവിഡ് വാക്സീൻ സഹായം പ്രഖ്യാപിച്ചും ചൈനയ്ക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞും സമ്പന്ന രാഷ്ട്ര ചേരിയായ ജി7. ബ്രിട്ടനിൽ ഇന്നലെ സമാപിച്ച ഉച്ചകോടിയിലാണ് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ബഹുരാഷ്ട്ര കമ്പനികളിൽനിന്നു ന്യായമായ നികുതി ഈടാക്കാനും കാലാവസ്ഥാമാറ്റം പ്രതിരോധിക്കാനും നടപടികളുണ്ടാകും.
ആഗോള ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ ‘‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിക്കു ബദലായി ആഫ്രിക്കയിലും ഏഷ്യയിലും അടിസ്ഥാനസൗകര്യവികസനത്തിനായുള്ള നിക്ഷേപ പദ്ധതികളും ജി7 ഉച്ചകോടി പ്രഖ്യാപിച്ചു. ദരിദ്രരാജ്യങ്ങൾക്കായി ജി7 രാഷ്ട്രങ്ങൾ അടുത്ത വർഷത്തിനകം 100 കോടി വാക്സീൻ സംഭാവന നൽകുമെന്നു കാർബിസ് ബേയിൽ നടത്തിയ മാധ്യമസമ്മേളനത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. ലോകമെമ്പാടുമായി 4 കോടി പെൺകുട്ടികൾക്കു കൂടി വിദ്യാഭ്യാസം ഉറപ്പാക്കാൻ ശ്രമം നടത്തുമെന്നും പറ ഞ്ഞു.
ഇതേസമയം, ജി7 പ്രഖ്യാപനം തുടക്കം മാത്രമേ ആകുന്നുള്ളൂവെന്നും വാക്സീൻ ഉറപ്പാക്കുന്നതിൽ സമ്പന്നരാഷ്ട്രങ്ങൾ ഇനിയും പലതും ചെയ്യാനുണ്ടെന്നും രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റലിന ജോർജീവയും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനവും പറഞ്ഞു.
കുർബാനയ്ക്ക് ബൈഡൻ
ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റിന്റെയും ഭാര്യയും സെന്റ് ഐവ്സിലെ സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ചിൽ അപ്രതീക്ഷിതമായി എത്തിയതു നാട്ടുകാർക്കു കൗതുകമായി. എല്ലാവരെയും ഹൃദ്യമായി അഭിസംബോധന ചെയ്ത ശേഷം ബൈഡൻ പ്രാർഥനയിൽ മുഴുകി.
English Summary: G7 summit ends