ഇറാനിൽ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; തീവ്രപക്ഷത്തിന് വ്യക്തമായ മുൻതൂക്കം
Mail This Article
ടെഹ്റാൻ ∙ ഇറാനിൽ ഇന്നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം തീവ്രപക്ഷക്കാരനായ ജുഡീഷ്യറി മേധാവി ഇബ്രാഹിം റയ്സിയും (60) മിതവാദിയായ സെൻട്രൽ ബാങ്ക് മുൻ മേധാവി അബ്ദുൽനസീർ ഹിമ്മത്തിയും (64) തമ്മിൽ. രാജ്യത്തെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ വിശ്വസ്തനായ ഇബ്രാഹിം റയ്സിക്കു വ്യക്തമായ മുൻതൂക്കമുണ്ട്. ബുധനാഴ്ച മറ്റു 2 സ്ഥാനാർഥികൾ മത്സരരംഗത്തുനിന്നു പിന്മാറിയിരുന്നു.
നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പക്ഷക്കാരായ പ്രമുഖ നേതാക്കൾക്കു തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയതോടെ മത്സരം പേരിനു മാത്രമായെന്ന വിമർശനം ഉണ്ട്. 5.9 കോടി വോട്ടർമാരിൽ നല്ല പങ്കും വിട്ടുനിൽക്കാനാണ് സാധ്യത. കോവിഡ് മൂന്നാം വ്യാപനത്തിന്റെ ഭീഷണിയും നിലനിൽക്കുന്നു.
2015 ൽ ഇറാൻ വൻശക്തികളുമായുണ്ടാക്കിയ ആണവക്കരാറിൽ നിന്ന് ട്രംപിന്റെ കാലത്ത് യുഎസ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. കരാർ പുനരുജ്ജീവിപ്പിക്കണോ എന്നതാണു തിരഞ്ഞെടുപ്പിലെ പ്രധാനചർച്ച. തീവ്രപക്ഷം കരാറിൽനിന്നു പിന്മാറണമെന്നു വാദിക്കുമ്പോൾ, മിതവാദികൾ യുഎസുമായി വീണ്ടും ധാരണ ഉണ്ടാക്കാമെന്ന നിലപാടിലാണ്.
English Summary: Iran president election