1000 വർഷത്തിനിടയിലെ അത്യപൂർവ പേമാരി; ചൈനയിൽ 25 മരണം
Mail This Article
ബെയ്ജിങ് ∙ 1000 വർഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്തമഴയിൽ ചൈനയിലെ ഹെനാൻ പ്രവിശ്യ മുങ്ങി. 25 പേർ മരിച്ചു. 7 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ പട്ടാളം ഒന്നര ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അണക്കെട്ടുകൾ നിറഞ്ഞതോടെ സൈന്യം ജാഗ്രതയിലാണ്.
ഷെങ്ഷൗവിലെ വിമാനത്താവളത്തിൽ സർവീസുകൾ നിർത്തിവച്ചു. ഭൂഗർഭ റെയിൽ പാതകളിൽ വെള്ളം നിറഞ്ഞാണ് 12 പേർ മരിച്ചത്. വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ ഭൂഗർഭ ട്രെയിനുകളിലെ യാത്രക്കാർ രക്ഷപ്പെടാൻ പരക്കംപായുന്നതിന്റെ വിഡിയോകളും പുറത്തുവന്നു.
വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാൻ ഹെനാനിലെ അണക്കെട്ട് നശിപ്പിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ലുയങ് നഗരത്തിലെ അണക്കെട്ട് ചൊവ്വാഴ്ച രാത്രി തകർത്തത്. 24 മണിക്കൂറിനുള്ളിൽ 45.75 സെന്റി മീറ്റർ മഴയാണ് പെയ്തത്. ഈ പ്രദേശത്ത് ഇത് അപൂർവമാണ്.
English Summary: Heavy rain in China