‘എല്ലാവരും കയ്യൊഴിഞ്ഞു’; ജോലിയും കൂലിയുമില്ലാതെ നട്ടംതിരിഞ്ഞ് അഫ്ഗാൻ ജനത
Mail This Article
കാബൂൾ ∙ വീട്ടുജോലിക്കാർ, ബാർബർമാർ, കാവൽക്കാർ, പാചകക്കാർ... വിദേശികൾക്കു വേണ്ടി ചെറിയ ജോലികൾ ചെയ്തുകൊണ്ടിരുന്ന അഫ്ഗാൻ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. താലിബാൻ അഫ്ഗാനിൽ ആധിപത്യം സ്ഥാപിച്ചതിനു പിന്നാലെ വിദേശ പൗരൻമാർ രാജ്യം വിട്ടതോടെ ഇവരുടെ ജോലി നഷ്ടമായി വരുമാനം നിലച്ചു.
കഴിഞ്ഞ മാസത്തെ ശമ്പളം തരാതെയാണു താൻ ജോലി ചെയ്തിരുന്ന യുഎസ് ട്രാൻസ്പോർട്ട് കമ്പനി പൂട്ടിപ്പോയതെന്നു കാബൂളിലെ വാഹന മെക്കാനിക്കായ ഖൈറുദീൻ പറയുന്നു. ഒരുമാസം 30,000 രൂപയോളം കിട്ടിക്കൊണ്ടിരുന്നതാണു ഖൈറുദീന്. ഇനി എന്തു ചെയ്യണമെന്നറിയില്ല. ഭാര്യയും 4 മക്കളുമുണ്ട്.
അഫ്ഗാനിസ്ഥാന്റെ ആകെ വരുമാനത്തിന്റെ 40 % വിദേശസഹായമാണ്. 4 കോടിയോളം വരുന്ന ജനസംഖ്യയിൽ പകുതിയും ദിവസം 140 രൂപയിൽ കുറഞ്ഞ വേതനത്തിലാണു കഴിയുന്നത്. സൈനികരായും സംരംഭകരായും വിവിധ ഉദ്യോഗസ്ഥരായും അഫ്ഗാനിൽ ജീവിച്ച വിദേശികളിൽ നിന്നു നല്ലൊരു തുക പലയിനത്തിൽ നാട്ടിൽ കിട്ടുന്നുണ്ടായിരുന്നു. ഇവരെ ഉദ്ദേശിച്ചാണ് നാട്ടുകാർ ഭക്ഷണശാലകളും കടകളും മറ്റും തുടങ്ങിയത്. ഇവയെല്ലാം പൂട്ടിയ അവസ്ഥയിലാണ്.
ബാർബർമാർക്കാണ് ഏറ്റവും ആശങ്ക. ഒരുമാസം മുൻപു വരെ ആഴ്ചയിൽ 7000 രൂപ വരെ കിട്ടിയിരുന്നു. മുൻ ഭരണത്തിൽ ബാർബർ ഷോപ്പുകൾ നിരോധിച്ച താലിബാൻ ഇത്തവണ എന്തു ചെയ്യുമെന്ന് അറിയില്ല. പലരും പാശ്ചാത്യ മുടിവെട്ട് ശൈലികളുടെ പരസ്യങ്ങൾ കടകളിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്.
English Summary: Expat exodus robs Afghans of income