താലിബാനെ പേടിച്ച് ബെഹസ്തയും നാടുവിട്ടു
Mail This Article
ന്യൂയോർക്ക്∙ അഫ്ഗാൻ ദൃശ്യമാധ്യമത്തിൽ ആദ്യമായി താലിബാൻ നേതാവിനെ തത്സമയ അഭിമുഖത്തിനിരുത്തിയ ടോളോ ന്യൂസ് അവതാരക ബെഹസ്ത അർഗന്ദും നാടുവിട്ടു. വനിതാ മാധ്യമപ്രവർത്തകർക്കു വിലക്ക് ഉൾപ്പെടെ താലിബാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചപ്പോൾ കുടുംബാംഗങ്ങളുമൊത്തു ഖത്തർ സേനാവിമാനത്തിൽ അഫ്ഗാൻ വിട്ടതായി ബെഹസ്ത (24) അറിയിച്ചു.
താലിബാൻ കാബൂൾ പിടിച്ചെടുത്ത് 2 ദിവസം കഴിഞ്ഞ്, ഓഗസ്റ്റ് 17നായിരുന്നു മുതിർന്ന നേതാവിനെ സ്റ്റുഡിയോയിലേക്കു ക്ഷണിച്ച് അഭിമുഖം. 2 ദിവസത്തിനു ശേഷം ബെഹസ്തയുടെ മറ്റൊരു അഭിമുഖവും ടോളോ ന്യൂസ് പുറത്തുവിട്ടു– പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയതിനു വർഷങ്ങൾക്കു മുൻപ് പാക്ക് താലിബാന്റെ വെടിയേറ്റിട്ടുള്ള സമാധാന നൊബേൽ ജേതാവ് മലാല യൂസഫ്‌സായിയുമായി സംഭാഷണം. അതിനു തൊട്ടുപിന്നാലെ മലാലയുടെ സഹായത്തോടെ ബെഹസ്തയ്ക്കു നാടുവിടേണ്ടി വന്നു.
മുൻനിര ടിവി അവതാരകരെല്ലാം അഫ്ഗാൻ വിട്ടെന്നാണ് ചാനൽ ഉടമ സാദ് മുഹസെനി പറയുന്നത്. കാബൂൾ യൂണിവേഴ്സിറ്റിയിൽനിന്ന് ജേണലിസം പഠിച്ച ശേഷം വാർത്താ ഏജൻസികളിൽ ജോലി ചെയ്ത ബെഹസ്ത ഈ വർഷാദ്യമാണു ടോളോയിൽ എത്തിയത്.
English Summary: Afghanistan journalist Behesta Arghand leaves country with family