കാബൂളിൽ പാക്ക് വിരുദ്ധ പ്രകടനം; വെടിയുതിർത്ത് താലിബാൻ
Mail This Article
കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ പാക്ക് ഇടപെടലിൽ പ്രതിഷേധിച്ച് കാബൂളിൽ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാൻ താലിബാൻ ഭടന്മാർ ആകാശത്തേക്ക് വെടിയുതിർത്തു. ആർക്കും പരുക്കുള്ളതായി റിപ്പോർട്ടില്ല. പ്രകടനം ചിത്രീകരിച്ചതിന് അഫ്ഗാൻ ന്യൂസ് ചാനലായ ടോലോയുടെ ക്യാമറാമൻ വാഹിദ് അഹ്മദിയെ അറസ്റ്റ് ചെയ്തു.
പഞ്ച്ശീർ താഴ്‌വരയിൽ പാക്കിസ്ഥാൻ താലിബാനെ സഹായിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ജനക്കൂട്ടം ‘പാക്കിസ്ഥാൻ തുലയട്ടെ,’ ‘പാക്കിസ്ഥാൻ അഫ്ഗാൻ വിട്ടുപോവുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി.
പഞ്ച്ശീർ താഴ്‌വര കീഴടക്കിയെന്നു തിങ്കളാഴ്ച പ്രഖ്യാപിച്ച താലിബാൻ ഉടൻ അവിടെ സർക്കാർ രൂപവൽക്കരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, പഞ്ച്ശീറിലെ പ്രതിപക്ഷ സഖ്യത്തിന്റെ തലവൻ അഹ്മദ് മസൂദ് ഈ അവകാശവാദം തള്ളി. അഫ്ഗാൻ സൈന്യം പോരാട്ടം തുടരുകയാണെന്നും അവകാശപ്പെട്ടു.
ഇതിനിടെ, അഫ്ഗാനിൽ കുടുങ്ങിയ നൂറിലേറെ അമേരിക്കക്കാരെ മടക്കിക്കൊണ്ടുപോകാൻ പ്രത്യേക വിമാനം അയയ്ക്കുന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. അഫ്ഗാനിൽ തുടരാൻ താൽപര്യമില്ലാത്തവർക്കു യാത്രാരേഖകൾ ഉണ്ടെങ്കിൽ രാജ്യം വിടാൻ അവസരമൊരുക്കാമെന്നു താലിബാൻ ഉറപ്പു നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
കാബൂൾ വിമാനത്താവളം ഏതാനും ദിവസങ്ങൾക്കകം പ്രവർത്തനക്ഷമമാകുമെന്നു ഖത്തർ വിദേശകാര്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഖത്തർ, യുഎസ് എന്നിവരുമായി ചേർത്തു കാബൂളിൽ നിന്നു വിമാനസർവീസ് നടത്താൻ ചർച്ച നടത്തുന്നതായി തുർക്കിയും വ്യക്തമാക്കി.
English Summary: Taliban Fire Shots To Disperse Anti-Pakistan Rally In Kabul