അമേരിക്ക വാക്കു തെറ്റിച്ചെന്ന് താലിബാൻ
Mail This Article
കാബൂൾ ∙ അമേരിക്കക്കാർ അടക്കം രാജ്യത്തുള്ള വിദേശ പൗരൻമാരെ ഒഴിപ്പിക്കാൻ അഫ്ഗാനിസ്ഥാനിലെ ഇടക്കാല സർക്കാർ അനുമതി നൽകി. അഫ്ഗാനിസ്ഥാന് സഹായവുമായി എത്തിയ ഖത്തർ എയർവേയ്സ് വിമാനം ഇന്നലെ മടക്കയാത്രയിൽ വിദേശ പൗരന്മാരെ കൊണ്ടുപോയി. 150 ൽ താഴെ അമേരിക്കൻ പൗരന്മാരാണ് രാജ്യത്തുള്ളത്. താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് കാബൂൾ വിമാനത്താവളത്തിൽ വിദേശ വിമാനം അനുവദിച്ചത്. കാബൂൾ വിമാനത്താവളം 90% പ്രവർത്തന സജ്ജമായെന്ന് മേൽനോട്ടം വഹിക്കുന്ന ഖത്തർ അറിയിച്ചു.
അതേസമയം, 2020 ലെ ദോഹ കരാർ അമേരിക്ക ലംഘിച്ചതായി താലിബാൻ സർക്കാർ ആരോപിച്ചു. ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയെ ഭീകരപ്രവർത്തകരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ അമേരിക്ക വിസമ്മതിച്ചതാണ് താലിബാൻ ഭരണകൂടത്തിന്റെ രോഷത്തിനു കാരണം.
രാജ്യം വിട്ടുപോയ ഉദ്യോഗസ്ഥർ മടങ്ങിയെത്തണമെന്നും അവർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കുമെന്നും ഇടക്കാല പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖുന്ദ് പറഞ്ഞു. രക്തച്ചൊരിച്ചിലിന്റെ കാലം കഴിഞ്ഞെന്നും യുദ്ധം തകർത്ത രാജ്യത്തിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകണമെന്നും അഖുന്ദ് അഭ്യർഥിച്ചു.
English Summary: Taliban says America broke their word