ADVERTISEMENT

കാബൂൾ ∙ പഞ്ച്ശീറിൽ ചെറുത്തുനിൽപ്പിനു നേതൃത്വം നൽകിയ മുൻ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ സഹോദരനെ താലിബാൻ വധിച്ചു. പഞ്ച്ശീർ കീഴടക്കിയതിനു പിന്നാലെയാണ് സാലിഹിന്റെ സഹോദരൻ റോഹുല്ല അസീസിനെ കൊലപ്പെടുത്തിയതെന്ന് അനന്തരവൻ എബദുല്ല സാലിഹ് അറിയിച്ചു. മൃ‍തദേഹം വിട്ടുനൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ തകർക്കപ്പെട്ട ഇന്ന് താലിബാൻ ഇടക്കാല സർക്കാർ അധികാരമേൽക്കുമെന്ന് സൂചനയുണ്ട്. 20 വർഷം മുൻപ് നടന്ന ആക്രമണത്തെ തുടർന്നാണ് അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ സൈനിക ഇടപെടൽ ഉണ്ടായതും ആദ്യ താലിബാൻ സർക്കാർ അധികാരത്തിൽ നിന്ന് നിഷ്കാസിതരായതും. റഷ്യ, ചൈന, ഖത്തർ, തുർക്കി, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളെയാണ് ചടങ്ങിലേക്ക് താലിബാൻ ക്ഷണിച്ചത്. എന്നാൽ, പങ്കെടുക്കില്ലെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. 

സ്ത്രീകൾ പ്രസവിക്കാനുള്ളവരാണെന്നും മന്ത്രിമാരാകാനുള്ളവരല്ലെന്നും താലിബാൻ വക്താവ് സയ്യിദ് സക്കീറുല്ല ഹാഷ്മി പറഞ്ഞു. അവകാശങ്ങൾക്കു വേണ്ടി പ്രകടനം നടത്തുന്ന വനിതകളെപ്പറ്റി മോശപ്പെട്ട പരാമർശമാണ് വക്താവ് നടത്തിയത്. 

അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്നും സമാധാനവും സ്ഥിരതയും മടങ്ങിവരുമെന്നും ഇടക്കാല പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് പ്രഖ്യാപിച്ചു. പുതിയ സർക്കാരിനെ ഒറ്റപ്പെടുത്തുന്നത് ദോഷകരമാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. എന്നാൽ താലിബാൻ ഭരണം ഭീകരപ്രവർത്തകർക്ക് ഊർജം പകരുമെന്ന് ബ്രിട്ടനിലെ മിലിറ്ററി ഇന്റലിജൻസ് (എംഐ5) ഡയറക്ടർ ജനറൽ കെൻ മകല്ലം വ്യക്തമാക്കി.

ചൈനയിലെ മുസ്​ലിം ഭൂരിപക്ഷ പ്രദേശമായ ഷീൻജാങ് പ്രവിശ്യയിൽ നിന്നുള്ള ഉയ്ഗർ വിമതരോട് ഒഴിഞ്ഞുപോകണമെന്ന് നിർദേശിച്ചതായി താലിബാൻ അറിയിച്ചു. സ്വതന്ത്ര ഷീൻജാങ് പ്രവിശ്യയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ഈസ്റ്റ് ടർക്കിസ്ഥാൻ ഇസ്​ലാമിക് മൂവ്മെന്റ് പ്രവർത്തകരായ വിമതർ അഫ്ഗാൻ താവളമാക്കുന്നത് തടയണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വഴിയോര കച്ചവടക്കാർക്കു സമീപം ഇരിക്കുന്ന തോക്കേന്തിയ താലിബാൻ അംഗങ്ങൾ. ചിത്രം: എപി
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വഴിയോര കച്ചവടക്കാർക്കു സമീപം ഇരിക്കുന്ന തോക്കേന്തിയ താലിബാൻ അംഗങ്ങൾ. ചിത്രം: എപി

English Summary: Taliban kills Rohullah Saleh, brother of resistance leader Amrullah Saleh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com