കാബൂളിലെ യുഎസ് ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ടത് സാധാരണക്കാർ
Mail This Article
കാബൂൾ ∙ നഗരത്തിൽ കഴിഞ്ഞ മാസം യുഎസ് സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സഹായസംഘടനയായ യുഎസ് എയ്ഡിലെ ഇലക്ട്രിക്കൽ എൻജിനീയർ എസ്മാരായ് അഹ്മദിയും 9 പേരടങ്ങുന്ന കുടുംബവുമെന്നു വിഡിയോ ദൃശ്യങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ 7 പേർ കുട്ടികളാണെന്നും സംശയമുണ്ട്.
ഓഗസ്റ്റ് 29നു നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെ മറ്റൊരു ചാവേറാക്രമണം തടഞ്ഞുവെന്നാണ് യുഎസ് സേന അവകാശപ്പെട്ടിരുന്നത്.
അതിനിടെ, അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാർ അധികാരമേൽക്കുന്ന ഔദ്യോഗികച്ചടങ്ങ് ഇന്നലെ നടന്നില്ല. കാബൂളിലേക്കു വിമാന സർവീസ് തിങ്കളാഴ്ച മുതൽ തുടങ്ങുമെന്നു പാക്കിസ്ഥാൻ അറിയിച്ചു. അതിനിടെ അഫ്ഗാൻ വനിതാ ടീമിനു തുടർന്നും ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
അഫ്ഗാനിലെ സ്ഥിതിഗതികൾ ആശങ്കയുളവാക്കുന്നതാണെന്ന് ഇന്ത്യ യുഎൻ രക്ഷാ സമിതിയിൽ പറഞ്ഞു. അഫ്ഗാൻ അയൽരാജ്യമായ തജിക്ക് സൈന്യത്തെ ശക്തിപ്പെടുത്താനായി റഷ്യ വൻ തോതിൽ സൈനിക സന്നാഹങ്ങൾ തജിക്കിസ്ഥാനിലെത്തിച്ചു.
പഞ്ച്ശീർ താഴ്‌വരയിൽ താലിബാനെ സഹായിക്കാനായി പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണം തജിക്കിസ്ഥാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഉടനെ നടക്കാൻ പോകുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ നിന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഒഴിവാക്കണമെന്ന് തജിക്കിസ്ഥാൻ ആവശ്യപ്പെട്ടു.
ബറാദറിന് വ്യാജ പാക്ക് രേഖകൾ
കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ നിയുക്ത ഉപപ്രധാനമന്ത്രി മുല്ല ബറാദറിനായി 2014ൽ വ്യാജപ്പേരിൽ പാക്കിസ്ഥാൻ സൃഷ്ടിച്ച തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ താലിബാനെ തങ്ങൾ സഹായിച്ചിട്ടില്ലെന്ന പാക്കിസ്ഥാൻ വാദം പൊളിഞ്ഞു. മുഹമ്മദ് ആരിഫ് ആഗ എന്ന വ്യാജപ്പേരിലാണു രേഖകൾ. ഇവയിൽ പാക്ക് റജിസ്ട്രാർ ജനറൽ ഒപ്പുവച്ചിട്ടുമുണ്ട്.
English Summary: Report claims Kabul drone strike killed aid worker, 9 of his family members