സവാഹിരി ജീവനോടെയുണ്ടോ?; മരിച്ചെന്നു കരുതിയ അൽ ഖായിദ തലവന്റെ വിഡിയോ പുറത്ത്
Mail This Article
ബെയ്റൂട്ട് ∙ ഭീകര സംഘടനയായ അൽ ഖായിദയുടെ തലവൻ അയ്മൻ അൽ സവാഹിരിയുടെ പുതിയ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടു. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികത്തെപ്പറ്റി പറയുന്ന 37 സെക്കൻഡ് വിഡിയോ ആണ് സംഘടനയുടെ സഹാബ് മീഡിയ ഫൗണ്ടേഷൻ പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിൽ രോഗബാധിതനായ സവാഹിരി (69) മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഇക്കാര്യം നിഷേധിക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഉസാമ ബിൻ ലാദൻ 2011ൽ കൊല്ലപ്പെട്ട ശേഷം സവാഹിരിയാണു സംഘടനയെ നയിച്ചിരുന്നത്.
ശനിയാഴ്ച പുറത്തുവന്ന വിഡിയോയിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിന്മാറിയതിനെപ്പറ്റി പറയുന്നുണ്ട്. എന്നാൽ അമേരിക്കൻ പിന്മാറ്റം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തീരുമാനിക്കപ്പെട്ടിരുന്നു എന്നതിനാൽ വിഡിയോ അടുത്തദിവസങ്ങളിൽ എടുത്തതാണെന്ന് ഉറപ്പിക്കാനാവില്ല.
ജറുസലം ഒരിക്കലും കീഴടങ്ങില്ലെന്നു പ്രഖ്യാപിക്കുന്ന സവാഹിരി ജനുവരിയിൽ സിറിയയിൽ റഷ്യൻ സേനയ്ക്കു നേരെ നടന്ന ആക്രമണത്തെ അഭിനന്ദിക്കുന്നുണ്ട്. അതേസമയം താലിബാൻ ഭരണമേറ്റതിനെപ്പറ്റി ഒന്നും പറയുന്നില്ല. അതിനാൽ ജനുവരിക്കു ശേഷം മരിച്ചിട്ടുണ്ടാകാനും സാധ്യതയുണ്ടെന്ന് വിഡിയോ പരിശോധിച്ച സെർച് ഇന്റർനാഷനൽ ടെററിസ്റ്റ് എന്ററ്റീസ് (എസ്ഐടിഇ) എന്ന സ്വകാര്യ ഇന്റലിജൻസ് സംഘടനയുടെ ഡയറക്ടർ റിത്ത കാർട്സ് പറഞ്ഞു.
English Summary: Rumoured Dead, Al Qaeda Chief Ayman Al-Zawahiri Appears in Video