റഷ്യൻ സമ്മർദം; നവൽനിയുടെ ‘സ്മാർട് ആപ്’ നീക്കം ചെയ്തു
Mail This Article
മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുഖ്യഎതിരാളി അലക്സി നവൽനിയുടെ അനുകൂലികൾ രൂപം നൽകിയ ‘സ്മാർട് ആപ്’ ആപ്പിൾ, ഗൂഗിൾ എന്നീ കമ്പനികൾ നീക്കം ചെയ്തു. റഷ്യയിൽ 3 ദിവസത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വെള്ളിയാഴ്ച തുടങ്ങുന്നതിനു മുൻപായാണ് നടപടിയുണ്ടായത്. ആപ് നീക്കം ചെയ്യണമെന്ന് റഷ്യൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
പുടിനെ പിന്തുണയ്ക്കുന്ന സ്ഥാനാർഥികളെ തോൽപ്പിക്കാൻ കഴിയുന്നവരെ കണ്ടെത്തി വോട്ടർമാരെ അറിയിക്കാനാണ് സ്മാർട് ആപിന് രൂപം നൽകിയത്. നവൽനി അനുകൂലികളായ 5 പേർ ചേർന്ന് രാജ്യത്തിനു പുറത്ത് മറ്റെവിടെയോ നിന്നാണ് ‘സ്മാർട് വോട്ടിങ്’ എന്ന ആശയം പ്രചരിപ്പിക്കുന്നത്. 225 ഇലക്ടറൽ ജില്ലകളിലെയും പുടിന്റെ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥികളെ ഇവർ കണ്ടെത്തും. വോട്ട് രേഖപ്പെടുത്താൻ പോകും മുൻപ് ഫോണിലെ ആപ്പിൽ അഡ്രസ് രേഖപ്പെടുത്തിയാൽ ഈ സ്ഥാനാർഥിയുടെ പേര് ലഭിക്കും. ജനുവരിയിൽ അറസ്റ്റിലായ നവൽനി ഇപ്പോൾ ജയിലിലാണ്.
ആപ് നീക്കം ചെയ്യാൻ 2 കമ്പനികൾക്കും മേൽ വൻസമ്മർദം ചെലുത്തിവരികയായിരുന്നു. അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടൽ നടന്നതായി കണക്കാക്കുമെന്നായിരുന്നു സർക്കാരിന്റെ ഭീഷണി. അമേരിക്കൻ അംബാസഡർ ജോൺ സള്ളിവനെ വിളിച്ചുവരുത്തി ഇക്കാര്യം സർക്കാർ അറിയിച്ചിരുന്നു. ആപ്പിളിന്റെയും ഗൂഗിളിന്റെയും പ്രതിനിധികളെ റഷ്യൻ പാർലമെന്റിന്റെ ഉപരിസഭയായ ഫെഡറേഷൻ കൗൺസിലിൽ വിളിച്ചുവരുത്തിയും ഇക്കാര്യം പറഞ്ഞിരുന്നു.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ പുടിന് (69) പാർലമെന്റിന്റെ നിയന്ത്രണം ആവശ്യമാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കിയതോടെ 450 സീറ്റുള്ള പാർലമെന്റിന്റെ അധോസഭയായ ഡ്യൂമയിൽ പുടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് തന്നെയാണ് ജയസാധ്യത.
English Summary: Navalny app removed from online stores as Russian polls open