ഹൂതി നേതാവിന്റെ മരണം: 9 പേർക്കു വധശിക്ഷ; പരസ്യമായി വെടിവച്ചു കൊന്നു
Mail This Article
സന ∙ യെമനിലെ ഹൂതി നേതാവ് സാലിഹ് അൽ സമദിനെ 2018ൽ സൗദി അറേബ്യ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട 9 പേർക്കു ഹൂതികൾ പരസ്യമായി വധശിക്ഷ നൽകി. തലസ്ഥാന നഗരമായ സനായിലെ തഹ്‌രി ചത്വരത്തിൽ ശനിയാഴ്ച പുലർച്ചെ നൂറുകണക്കിനാളുകൾ നോക്കിനിൽക്കെയാണ് 9 പേരെയും പിന്നിൽനിന്നു വെടിവച്ചു കൊന്നത്. വധശിക്ഷയുടെ ദൃശ്യം വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. ഫോട്ടോകളും വിതരണം ചെയ്തു.
2018 ഏപ്രിലിൽ സാലിഹ് അൽ സമദിനെ വധിച്ച കേസിൽ 60 പ്രതികളാണുള്ളത്. ശേഷിക്കുന്ന പ്രതികളിൽ യുഎസ് മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഉൾപ്പെടുന്നു. ഇവരുടെ അസാന്നിധ്യത്തിൽ വിചാരണ നടത്തിയ ഹൂതികൾ ഇവർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. സൗദിക്കുവേണ്ടി 9 പേരും ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.
ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഉത്തര യെമനിലെ ഭരണസംവിധാനത്തിന്റെ പ്രസിഡന്റായിരുന്ന സാലിഹ് അൽ സമദും 6 കൂട്ടാളികളും തീരദേശനഗരമായ ഹൊദൈദയിൽ സൗദി വ്യോമാക്രമണത്തിലാണു കൊല്ലപ്പെട്ടത്. 2014 ൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ യെമനിൽ 1,30,000 ൽ ഏറെപ്പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്. യെമനിലെ സ്ഥാനഭ്രഷ്ടരായ നേതാക്കൾക്കു സൗദിയുടെ പിന്തുണയുണ്ട്.
English Summary: Yemen: Houthis execute 9 over key leader's killing