സ്വന്തം പാർട്ടിക്കു ഭൂരിപക്ഷം ‘ഉറപ്പിച്ച്’ പുടിൻ
Mail This Article
മോസ്കോ ∙ മുഖ്യ എതിരാളിയെ ജയിലിലടച്ചും പ്രതിപക്ഷത്തെ അടിച്ചമർത്തിയും പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തന്റെ യുണൈറ്റഡ് റഷ്യ പാർട്ടിക്കു ഭൂരിപക്ഷം ഉറപ്പിച്ചു. 3 ദിവസത്തെ വോട്ടെടുപ്പ് പൂർത്തിയായി.
വോട്ടെടുപ്പിൽ കൃത്രിമവും തിരിമറിയും നടന്നതായി മുഖ്യ പ്രതിപക്ഷമായ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് ഗെന്നഡി സ്യുഗനോവ് ആരോപിച്ചു. സ്വതന്ത്ര നിരീക്ഷകരും ഇക്കാര്യം ശരിവച്ചിട്ടുണ്ട്.
പാർലമെന്റിന്റെ അധോസഭയായ ഡ്യൂമയിലെ 450 സീറ്റിൽ മൂന്നിൽ രണ്ടും ഇപ്പോൾ യുണൈറ്റഡ് റഷ്യ പാർട്ടിയുടെ കൈവശമാണ്. ഈ ഭൂരിപക്ഷമാണ് വ്ലാഡിമിർ പുടിന്റെ (68) ശക്തി. ഈ ഭൂരിപക്ഷം ഉപയോഗിച്ച് കഴിഞ്ഞ വർഷം പുടിൻ നടത്തിയ ഭരണഘടനാ ഭേദഗതി അനുസരിച്ച് രണ്ടു തവണ കൂടി അദ്ദേഹത്തിന് അധികാരത്തിൽ തുടരാം. എന്നാൽ ഇത്തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സാധ്യതയില്ലെന്നാണു സൂചന.
മുഖ്യ എതിരാളിയായ അലക്സി നവൽനി ഇപ്പോൾ ജയിലിലാണ്. ഭീകരസംഘടനയായി മുദ്രകുത്തി നവൽനിയുടെ കക്ഷിയെ നിരോധിക്കുകയും ചെയ്തു. മറ്റു ചില പാർട്ടികളെയും നിരോധിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യ (എൽഡിപിആർ) പാർട്ടിയുമാണ് മത്സര രംഗത്തുള്ളത്. ഈ രണ്ടുപാർട്ടികളിലും പക്ഷേ പുടിനു ബദലായി നേതാക്കളില്ല.
കമ്യൂണിസ്റ്റ് പാർട്ടിയുടെ മിഖായേൽ ലോബനോവിനെ പിന്തുണയ്ക്കാനാണ് നവൽനി സംഘം വോട്ടർമാരോട് ആവശ്യപ്പെട്ടത്.
English Summary: Russian parliamentary elections conclude