യുഎസിൽ സ്പാനിഷ് ഫ്ലൂ മരണത്തെക്കാൾ കൂടുതൽ കോവിഡ് മരണം
Mail This Article
വാഷിങ്ടൻ ∙ യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു നൂറ്റാണ്ടു മുൻപ് സ്പാനിഷ് ഫ്ലൂ ബാധിച്ചു മരിച്ചവരുടെ എണ്ണത്തെ മറികടന്നു. 1918–19 ൽ ലോകമാകെ പടർന്ന സ്പാനിഷ് ഫ്ലൂ ബാധിച്ച് 6.75 ലക്ഷം പേരാണ് യുഎസിൽ മരിച്ചത്. ഒടുവിലത്തെ കണക്കനുസരിച്ച്, കോവിഡ് കവർന്നത് 6.95 ലക്ഷം പേരുടെ ജീവൻ. എന്നാൽ, ഇന്നത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു മാത്രമുള്ളപ്പോഴാണ് 6.75 ലക്ഷം പേരുടെ ജീവനെടുത്തത് എന്നതു കണക്കാക്കുമ്പോൾ കൂടുതൽ മാരകം സ്പാനിഷ് ഫ്ലൂ ആയിരുന്നു.
ലോകമാകെ 5 കോടി പേരെ സ്പാനിഷ് ഫ്ലൂ കൊന്നൊടുക്കി. കോവിഡ് മൂലം ഇതുവരെ 47.16 ലക്ഷം മരണമേ ഉണ്ടായിട്ടുള്ളൂ. ഇന്ത്യയിൽ കോവിഡ് മരണം ഇതുവരെ 4.45 ലക്ഷമാണ്.
കോവിഡ് ബാധ ലോകത്തുനിന്ന് പൂർണമായി അപ്രത്യക്ഷമാകില്ലെന്നും പ്രതിരോധ കുത്തിവയ്പുകളിലൂടെ വൈറസ് ക്രമേണ നിർവീര്യമാവുകയേ ഉള്ളൂവെന്നും ശാസ്ത്രജ്ഞർ കരുതുന്നു.
ശൈത്യകാലത്തു കോവിഡ് തീവ്രമായാൽ യുഎസിൽ ലക്ഷം പേർ കൂടി മരിക്കാമെന്നാണു വാഷിങ്ടൻ യൂണിവേഴ്സിറ്റിയുടെ നിഗമനം.
English Summary: More Americans lost to Covid-19 than Spanish flu pandemic