ADVERTISEMENT

പ്രാഗ് ∙ നാലു പതിറ്റാണ്ട് ഭരിച്ച കമ്യൂണിസ്റ്റു പാർട്ടിക്ക് പുതിയ തിരഞ്ഞെടുപ്പോടെ ചെക് റിപ്പബ്ലിക്കിന്റെ പാർലമെന്റിൽ പ്രാതിനിധ്യം ഇല്ലാതായി. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്കു കിട്ടിയത് 3.62% വോട്ട്. ചുരുങ്ങിയത് 5% വോട്ട് വേണം പ്രാതിനിധ്യം ഉറപ്പാക്കാൻ. തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്നു കമ്യൂണിസ്റ്റ് പാർട്ടി നേതാവ് വോജ് ടെക് ഫിലിപ് രാജിവച്ചു.

തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി ആന്ദ്രേ ബാബിഷിനും തിരിച്ചടിയായി. ബാബിഷിന്റെ (67) യെസ് പാർട്ടി 27.1% വോട്ട് നേടിയപ്പോൾ 3 ലിബറൽ – യാഥാസ്ഥിതിക പാർട്ടികളുടെ സഖ്യത്തിന് 27.8% വോട്ട് കിട്ടി. പിറേറ്റ് പാർട്ടിയും സ്റ്റാൻ പാർട്ടിയും ചേർന്ന മറ്റൊരു പ്രതിപക്ഷ സഖ്യത്തിനു 15.6% വോട്ടുണ്ട്. ഈ രണ്ടു സഖ്യങ്ങളും ചേർന്നു പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കും. കുടിയേറ്റവിരുദ്ധരായ ഫ്രീഡം ആൻഡ് ഡയറക്ട് ഡെമോക്രാറ്റിക് പാർട്ടിക്ക് 9.6% വോട്ട് കിട്ടി.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1948 മുതൽ 1989ലെ വെൽവെറ്റ് വിപ്ലവം വരെ കമ്യൂണിസ്റ്റ് സ്വേച്ഛാധികാരത്തിനു കീഴിലായിരുന്നു അവിഭക്ത ചെക്കോസ്ലൊവാക്യ. 1989 മുതൽ ശക്തി ക്ഷയിച്ചുവരികയായിരുന്നു. 1993ലാണു രാജ്യം ചെക്, സ്ലോവാക്യ എന്നായി പിരിഞ്ഞത്. 1968ൽ ‘പ്രാഗ് വസന്തം’ എന്ന പേരിൽ അറിയപ്പെട്ട ദൂബ്ചെക്കിന്റെ നേതൃത്വത്തിലുള്ള പരിഷ്കരണങ്ങളെ സോവിയറ്റ് പട്ടാളം കടന്നുകയറി തല്ലിക്കൊഴിച്ചതു കമ്യൂണിസ്റ്റ് രാജ്യങ്ങളെപ്പോലും രണ്ടു തട്ടിലാക്കിയിരുന്നു.

ചെക് പ്രസിഡന്റ് ആശുപത്രിയിൽ

പ്രാഗ് ∙ ചെക് റിപ്പബ്ലിക് പ്രസിഡന്റ് മിലോസ് സിമനെ (77) ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാകുകയും നിലവിലുള്ള പ്രധാനമന്ത്രി ആന്ദ്രേ ബാബിഷിന് ഭൂരിപക്ഷം കിട്ടാതെ പോകുകയും ചെയ്ത നിർണായക സന്ദർഭത്തിലാണ് പ്രസിഡന്റ് ആശുപത്രിയിലായത്.

English summary: Czech voters oust communists from parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com