ഇറാൻ മുൻ പ്രസിഡന്റ് ബനി സദർ അന്തരിച്ചു
Mail This Article
പാരിസ് ∙ ഇറാനിൽ 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം ആദ്യ പ്രസിഡന്റായ അബുൽഹസൻ ബനി സദർ (88) അന്തരിച്ചു. 1980 ഫെബ്രുവരിയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തീവ്രപക്ഷവുമായുള്ള അധികാരതർക്കത്തെത്തുടർന്ന് പിറ്റേവർഷം പാർലമെന്റ് കുറ്റവിചാരണ നടത്തി പുറത്താക്കിയതോടെ ഫ്രാൻസിൽ അഭയം പ്രാപിക്കുകയായിരുന്നു. തുടർന്നുള്ള ജീവിതം കുടുംബത്തോടൊപ്പം പാരിസിലായിരുന്നു.
ഇസ്‌ലാമിക വിപ്ലവത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ 75% വോട്ട് നേടിയാണു ബനി സദർ പ്രസിഡന്റായത്. തീവ്രനിലപാടുകാരായ മതനേതാക്കളെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ അദ്ദേഹം ഉറച്ച നിലപാട് സ്വീകരിച്ചു. 1981 മാർച്ചിൽ ടെഹ്റാൻ സർവകലാശാലയിൽ സദർ നടത്തിയ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച മതനേതാക്കളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതു വൻ പ്രതിഷേധത്തിലേക്കു നയിച്ചു. ഇതോടെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ പിന്തുണ സദറിനു നഷ്ടമായി. പ്രശ്നം അന്വേഷിക്കാൻ ഖമനയി നിയോഗിച്ച സമിതി സദർ കുറ്റക്കാരനെന്നു വിധിച്ചു. തുടർന്നാണു പാർലമെന്റ് ഇംപീച്ച്മെന്റ് നടത്തി പുറത്താക്കിയത്. വിപ്ലവത്തെ ഖമനയി ഒറ്റുകൊടുത്തെന്ന് 2019 ൽ നൽകിയ അഭിമുഖത്തിൽ ബനി സദർ ആരോപിച്ചിരുന്നു.
English Summary: Former iran president Bani Sadr passes away