ഇറാഖ് തിരഞ്ഞെടുപ്പ്: ബഹിഷ്കരണം വോട്ടെടുപ്പിനെ ബാധിച്ചു
Mail This Article
ബഗ്ദാദ് ∙ വ്യാപക ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടെ ഇറാഖിൽ പാർലമെന്റ് തിരഞ്ഞെടുപ്പു നടന്നു. പോളിങ് ബൂത്തുകളിൽ തിരക്കില്ലായിരുന്നു. 329 പാർലമെന്റ് സീറ്റുകളിലേക്ക് 3000ൽ അധികം സ്ഥാനാർഥികളാണുള്ളത്. പ്രമുഖ ഷിയ നേതാവും മെഹ്‌ദി സേനാ മേധാവിയുമായ മുഖ്‌തദാ അൽ സദ്ർ നയിക്കുന്ന സദ്‌റിസ്റ്റ് മൂവ്മെന്റിനാണു മുൻതൂക്കം.
എല്ലാ വിദേശ ഇടപെടലുകളെയും എതിർക്കുന്ന സദ്റിന്റെ പരിഷ്കരണ മുന്നണിയും ഇറാൻ അനുകൂല ഷിയാ സഖ്യം ഫത്താ മുന്നണിയും തമ്മിലാണു പ്രധാന മത്സരം. തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരെ 2019ൽ നടന്ന സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന്റെ തുടർച്ചയായി വിവിധ സംഘടനകൾ ബഹിഷ്കരണ ആഹ്വാനം നൽകിയിരുന്നു.
പ്രക്ഷോഭത്തെ തുടർന്ന് അദിൽ അബ്ദുൽ മഹ്ദി പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ യുഎസ് പിന്തുണയോടെ അധികാരമേറ്റ മുസ്തഫ അൽ കാദിമി മത്സര രംഗത്തില്ല. രാജ്യത്ത് യുഎസ് വിരുദ്ധ വികാരവും ശക്തമാണ്.
English Summary: Iraq election