അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ താലിബാൻ വധിച്ചു
Mail This Article
കാബൂൾ ∙ അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗം മെഹ്ജബിൻ ഹക്കിമിയെ താലിബാൻ കഴുത്തറുത്തു കൊന്നു. യുവതിയെ ഈ മാസമാദ്യം കൊലപ്പെടുത്തിയ വിവരം പരിശീലക തന്നെയാണു വെളിപ്പെടുത്തിയത്. ഈ വിവരം പുറത്തറിയിക്കരുതെന്ന് താരത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏതാനും ദിവസം മുൻപ് മെഹ്ജബിന്റെ ഛേദിച്ച ശിരസ്സിന്റെയും ചോര കട്ടപിടിച്ച കഴുത്തിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വോളിബോൾ ടീം അംഗങ്ങളിൽ 2 പേർക്കു മാത്രമേ താലിബാൻ അധികാരത്തിലെത്തുന്നതിനു മുൻപ് രാജ്യം വിടാൻ കഴിഞ്ഞിരുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലക പറഞ്ഞു. താരങ്ങൾ ആഭ്യന്തര – വിദേശ ടൂർണമെന്റുകളിൽ മത്സരിച്ചതും ടിവി പരിപാടികളിൽ പങ്കെടുത്തതുമാണു താലിബാനെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.
അഷ്റഫ് ഗനി സർക്കാരിന്റെ കാലത്ത് കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബ്ബിലെ മികച്ച താരമായിരുന്നു മെഹ്ജബിൻ. 1978ലാണ് അഫ്ഗാൻ ദേശീയ വനിതാ വോളിബോൾ ടീം രൂപീകരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ രണ്ടാമതും അധികാരം പിടിച്ചതോടെ സ്പോർട്സും രാഷ്ട്രീയവും ഉൾപ്പെടെ മിക്ക മേഖലകളിലും വനിതകൾക്ക് വിലക്കേർപ്പെടുത്തി.
English Summary: Afghanistan volleyball player Mahjubin Hakimi killed by Taliban