ADVERTISEMENT

ന്യൂയോർക്ക് ∙ ചൈനയിലെ വുഹാനിൽ ഭക്ഷ്യമാർക്കറ്റിലെ മത്സ്യ വിൽപനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വുഹാനിൽനിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബർ 16ന് കോവിഡ് ലക്ഷണങ്ങൾ ആദ്യം കണ്ടതെന്ന നിഗമനത്തിനാണ് തിരുത്ത്. വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠിക്കുന്ന വിദഗ്ധനായ അരിസോന യൂണിവേഴ്സിറ്റിയിലെ മൈക്കേൽ വോറോബിയുടെ പഠനത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതെന്ന് ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 

മത്സ്യവിൽപനക്കാരിയിൽ ഡിസംബർ 11നുതന്നെ പനി സ്ഥിരീകരിച്ചെന്ന് വോറോബിയുടെ പഠനം വ്യക്തമാക്കി. തുടക്കത്തിൽ കണ്ടെത്തിയ വൈറസ് ബാധിതരിൽ പകുതിപ്പേരും ചന്തയുടെ ചുറ്റുവട്ടത്തുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ചന്തയിൽ നിന്നല്ല തുടക്കമെന്ന വാദത്തിന് നിലനിൽപില്ല. 

‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച വോറോബിയുടെ കണ്ടെത്തൽ വസ്തുതാപരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം പറഞ്ഞു. അക്കൗണ്ടന്റിന് ഡിസംബർ 8നു കോവിഡ് ബാധയുണ്ടായെന്ന റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം പുറത്തുവിട്ടിരുന്നു. എന്നാൽ, അതു തെറ്റായിരുന്നുവെന്നും വോറോബിയുടെ കണ്ടെത്തലാണ് ശരിയെന്നും വിദഗ്ധസംഘാംഗമായ പീറ്റർ ദസാക് പറഞ്ഞു.

ഓസ്ട്രിയ വീണ്ടും ലോക്ഡൗണിലേക്ക്

വിയന്ന ∙ കോവിഡ് നാലാം തരംഗം ശക്തമായതോടെ ഓസ്ട്രിയ വീണ്ടും ലോക്ഡൗണിലേക്ക്. തിങ്കളാഴ്ച മുതൽ 10 ദിവസത്തേക്കാണ് തുടക്കത്തിൽ ലോക്ഡൗൺ നടപ്പാക്കുക. പടിഞ്ഞാറൻ യൂറോപ്പിൽ വാക്സിനേഷൻ ഏറ്റവും കുറവുള്ള ഇവിടെ ഫെബ്രുവരി 1 മുതൽ വാക്സിനേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചു. സ്കൂൾ കുട്ടികളുടെ പഠനം ഓൺലൈനാക്കി.

കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 10,000 പേരാണു പുതുതായി കോവിഡ് ബാധിതരാകുന്നത്. ആശുപത്രികൾ നിറയുകയും മരണം ഏറുകയും ചെയ്യുന്നതാണ് അടിയന്തര നടപടിക്കു കാരണം. നേരത്തേ ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ വാക്സീനെടുക്കാത്തവർക്കു മാത്രമായിരുന്നു ബാധകം.

English Summary: Fish seller first covid patient in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com