ADVERTISEMENT

ബെയ്ജിങ് ∙ചൈനീസ് ടെന്നിസ് താരം പെങ് ഷുവായുടെ തിരോധാന വാർത്തയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) ഇടപെടൽ. ഐഒസി അധ്യക്ഷൻ തോമസ് ബാകുമായി പെങ് വിഡിയോ കോളിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ചൈനയ്ക്ക് ആശ്വാസമായി. എന്നാൽ സംഘടനയുടെ സാമ്പത്തിക താൽപര്യം മുൻനിർത്തി ഐഒസി നടത്തിയ വിഡിയോ നാടകമാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ വിമർശിച്ചു. സംഭാഷണത്തിൽ ഒരിക്കൽ പോലും പെങ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മിണ്ടുന്നില്ല. 

കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ജാങ് ഗൗലീക്കിന് (75) എതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് കഴി‍ഞ്ഞ നവംബർ 2 മുതൽ ലോകോത്തര ടെന്നിസ് താരത്തെ കാണാനില്ലെന്ന വാർത്ത പരന്നത്. 30 മിനിറ്റോളം പെങ് ഐഒസി അധ്യക്ഷനുമായി സംസാരിച്ചെന്നും താൻ ബെയ്ജിങ്ങിലെ വീട്ടിൽ സുരക്ഷിതയാണെന്നു വ്യക്തമാക്കിയെന്നും അവരുടെ സ്വകാര്യത മാനിക്കേണ്ടതുണ്ടെന്നും ഐഒസി വ്യക്തമാക്കി. ഫെബ്രുവരിയിൽ ചൈനയിൽ നടക്കുന്ന വിന്റർ ഒളിംപിക്സിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തുമ്പോൾ പെങ്ങിനെ വിരുന്നിനു ക്ഷണിച്ചിട്ടുണ്ടെന്നും തോമസ് ബാക് പറയുന്നു.

എന്നാൽ ഐഒസിയുടെ നിലപാടിനെ തള്ളി ലോക വനിതാ ടെന്നിസ് അസോസിയേഷൻ നിലപാട് കടുപ്പിച്ചു. സംഭവത്തിൽ സെൻസർ കത്രിക വീഴാതെ സുതാര്യമായ അന്വേഷണം വേണമെന്ന് ഡബ്ല്യുടിഎ പ്രസിഡന്റ് സീറ്റ് സിംസൺ ആവശ്യപ്പെട്ടു. പെങ് വാർത്തകൾ വ്യാപകമായ പശ്ചാത്തലത്തിൽ സിഎൻഎൻ സിഗ്നലുകൾ ചൈന തടസ്സപ്പെടുത്തിയെന്ന് റിപ്പോർട്ടുണ്ട്. 

English Summary: IOC interview with Peng Shuai raises even more questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com