ഛിന്നഗ്രഹത്തെ വഴി തെറ്റിക്കാൻ!; ആദ്യ ഭൗമപ്രതിരോധ ദൗത്യം ‘ഡാർട്ട്’ വിക്ഷേപിച്ചു
Mail This Article
ലൊസാഞ്ചലസ് ∙ ഛിന്നഗ്രഹത്തെ ഇടിച്ച് ഭ്രമണപഥം തെറ്റിക്കാൻ ലക്ഷ്യമിട്ടുള്ള ആദ്യ ഭൗമപ്രതിരോധ (പ്ലാനറ്ററി ഡിഫൻസ്) ദൗത്യമായ ‘ഡാർട്ട്’ കലിഫോർണിയയിൽ നിന്നു വിക്ഷേപിച്ചു. സ്പേസ് എക്സിന്റെ ഫാൽക്കൺ–9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഡീഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ഭ്രമണം ചെയ്യുന്ന ഡൈമോർഫോസ് എന്ന ചെറിയ ഛിന്നഗ്രഹത്തെയാണ് ഡാർട്ട് ലക്ഷ്യമിടുന്നത്. ഭൂമിക്കു ഭീഷണി ഉയർത്താത്ത ഈ ഛിന്നഗ്രഹത്തെ ഗവേഷണാവശ്യത്തിനു വേണ്ടി മാത്രമാണ് ഇടിച്ചിടുന്നത്. 33 കോടി യുഎസ് ഡോളറാണ് (2456 കോടി രൂപ) ദൗത്യത്തിന്റെ ആകെ ചിലവ്.
ഇടി അടുത്ത വർഷം
അടുത്ത വർഷം സെപ്റ്റംബറിൽ, ഭൂമിയിൽ നിന്ന് 1.1 കോടി കിലോമീറ്റർ അകലെയായിരിക്കും ഡാർട്ട് ഛിന്നഗ്രഹവുമായി കൂട്ടിയിടിക്കുക. സെക്കൻഡിൽ 6.5 കിലോമീറ്റർ വേഗത്തിൽ ഛിന്നഗ്രഹത്തെ ഇടിക്കുന്ന പേടകം ഇതിന്റെ ഭ്രമണപഥത്തിൽ നേരിയ വ്യത്യാസം വരുത്തും. ഡാർട്ടിനൊപ്പമുള്ള ലിസിയ എന്ന ക്യാമറ ഇതിന്റെ ദൃശ്യങ്ങൾ പകർത്തും.
ഇടിക്ക് 10 ദിവസം മുൻപേ ഡാർട്ടിൽ നിന്നു വേർപെടുന്ന ക്യാമറ ഇടിയുടെ ദൃശ്യങ്ങൾ നാസയുടെ കൺട്രോൾ സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കും. ദൗത്യം വിജയമാണോ പരാജയമാണോയെന്ന് ഈ ദൃശ്യങ്ങൾ പരിശോധിച്ചാകും അറിയുക. അപകടകരമായ ഛിന്നഗ്രഹങ്ങളെ നേരിടുന്നതിനുള്ള നാസയുടെ ശ്രമങ്ങളുടെ ആദ്യപടിയാണ് ഡാർട്ട്.
Content Highlight: DART mission