ഒമിക്രോൺ അതിവേഗം, ദക്ഷിണാഫ്രിക്കയിൽ 110 കേസ്; അതിർത്തിയടച്ച് രാജ്യങ്ങൾ
Mail This Article
ലണ്ടൻ ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു വളരെ ഉയർന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. എന്നാൽ, ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 16 രാജ്യങ്ങളിലായി കേസുകൾ 185 കവിഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ– 110.
പോർച്ചുഗലിൽ ഫുട്ബോൾ ക്ലബ്ബിലെ 13 പേർക്കും സ്കോട്‌ലൻഡിൽ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിർത്തി അടച്ചു. ഓസ്ട്രേലിയ വിമാനവിലക്ക് ഡിസംബർ 15 വരെ നീട്ടി. ഇന്തൊനീഷ്യ ഹോങ്കോങ്ങിൽ നിന്നുള്ള യാത്രക്കാരെയും വിലക്കി.
ബെംഗളൂരുവിലും മുംബൈയിലും ഓരോ സാംപിൾ തുടർപരിശോധനയ്ക്ക്
ബെംഗളൂരു/ മുംബൈ ∙ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരുടെ സാംപിൾ തുടർപരിശോധനയ്ക്കയച്ചു. കഴിഞ്ഞദിവസം ബെംഗളൂരുവിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരിൽ ഒരാൾക്കു ഡെൽറ്റ വകഭേദമല്ല ബാധിച്ചതെന്നു കർണാടക അറിയിച്ചു. ഒമിക്രോൺ ആണോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ആയി ചർച്ച നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകർ മറുപടി നൽകി. സമ്പർക്കപട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി.
ദക്ഷിണാഫ്രിക്കയിൽ നിന്ന് 24നു ഡൽഹി വഴി മുംബൈയിലെത്തിയ ഡോംബിവ്‍ലി സ്വദേശി കോവിഡ് പോസിറ്റീവാണെങ്കിലും ഒമിക്രോൺ ആണെന്നു സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തുനിന്നു നേരത്തേ എത്തിയവരുടെയും യാത്രാപശ്ചാത്തലം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
English Summary: Omicron variant spreading