ADVERTISEMENT

അൽമാട്ടി ∙ കസഖ്സ്ഥാനിൽ ഇന്ധനവില വർധനയെച്ചൊല്ലി ആരംഭിച്ച അക്രമാസക്ത പ്രക്ഷോഭത്തെ തുണച്ചതിന് മുൻ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ സമിതി മുൻ അധ്യക്ഷനുമായ കരിം മാസിമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് മാസിമോവിനെ സമിതി അധ്യക്ഷസ്ഥാനത്തു നിന്ന് പ്രസിഡന്റ് കാസിം ജോമർട് ടൊകയേവ് നീക്കിയത്. നൂർസുൽത്താൻ നസർബയേവ് പ്രസിഡന്റായിരുന്നപ്പോൾ 2 തവണ പ്രധാനമന്ത്രി ആയിരുന്നു മാസിമോവ്. ജനരോഷത്തെ തുടർന്ന് സർക്കാർ രാജിവയ്ക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടും പ്രക്ഷോഭം തുടരുകയാണ്. പൊലീസ് വെടിവയ്പിൽ 26 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. അക്രമങ്ങളിൽ 18 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു. 4400 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ പ്രസിഡന്റ് ഉത്തരവിട്ടിരുന്നതിനാൽ ഇന്നലെ അൽമാട്ടി നഗരത്തിൽ സ്ഥിതി പൊതുവേ ശാന്തമായിരുന്നു. അക്താവുവിൽ പ്രതിഷേധക്കാരെ പൊലീസ് വിരട്ടിയോടിച്ചു. കിസിലോർദയിൽ അങ്ങിങ്ങ് വെടിയൊച്ച മുഴങ്ങി. പ്രധാന നഗരങ്ങളിലെല്ലാം കനത്ത പൊലീസ്, പട്ടാള സാന്നിധ്യമുണ്ട്. 

റഷ്യയുടെ നേതൃത്വത്തിലുള്ള 6 മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ സൈനിക സഖ്യമായ കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ 2500 സൈനികരെ സമാധാനപാലനത്തിനായി കസഖ്സ്ഥാനിലേക്ക് അയച്ചിരുന്നു. പ്രസിഡന്റിന്റെ ഓഫിസിനുൾപ്പെടെ ഇവരാണ് സുരക്ഷയൊരുക്കുന്നത്. കസഖ്സ്ഥാനിലെ റഷ്യൻ ഇടപെടലിൽ യുഎസ് ആശങ്ക പ്രകടിപ്പിച്ചു.

English Summary: Kazakhstan unrest: Ex-intelligence chief arrested for treason

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com