സുവർണമിഴി തുറന്ന് ജയിംസ് വെബ്; ടെലിസ്കോപ് പൂർണരൂപം പ്രാപിച്ചെന്ന് നാസ
Mail This Article
ന്യൂയോർക്ക് ∙ കഴിഞ്ഞ ഡിസംബറിൽ നാസ ബഹിരാകാശത്തേക്ക് അയച്ച ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന്റെ 6.5 മീറ്റർ വലുപ്പമുള്ള വമ്പൻ കണ്ണാടി പൂർണമായി വിടർന്നെന്നു ശാസ്ത്രജ്ഞർ അറിയിച്ചു. ഒറിഗാമി ശൈലിയിൽ മടക്കി അയച്ച ടെലിസ്കോപ്പിന്റെ എല്ലാ ഭാഗങ്ങളും ഇതോടെ പൂർണരൂപം പ്രാപിച്ചു. ടെന്നിസ് കോർട്ടിന്റെ വലുപ്പമുള്ള സൂര്യമറ കഴിഞ്ഞയാഴ്ച വിടർത്തിയിരുന്നു. അതീവ നിർണായകമായ ഈ 2 പ്രക്രിയകളും പൂർത്തീകരിച്ചതോടെ ആശങ്കയൊഴിഞ്ഞു.
‘ഗോൾഡൻ ഐ’ എന്നാണ് സ്വർണം പൂശിയ, പുഷ്പാകൃതിയുള്ള കണ്ണാടിക്കു നാസ നൽകിയിരിക്കുന്ന പേര്. ബെറീലിയം ലോഹം ഉപയോഗിച്ചു നിർമിച്ച ഇതിന് ഇതളുകൾ പോലെ 18 ഭാഗങ്ങളുണ്ട്.
74,150 കോടി രൂപ ചെലവുള്ള ജയിംസ് വെബ്ബിന്റെ ലക്ഷ്യസ്ഥാനം ഭൂമിയിൽ നിന്ന് 16 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥമാണ്. രണ്ടാഴ്ച കൂടി നീളുന്ന യാത്രയ്ക്കു ശേഷം ടെലിസ്കോപ് ഇവിടെയെത്തും.
ബഹിരാകാശത്ത് നിലവിൽ സ്ഥിതി ചെയ്യുന്ന ഹബ്ബിൾ ടെലിസ്കോപ്പിന്റെ പിൻഗാമിയെന്ന നിലയിലാണ്, ഹബ്ബിളിനേക്കാൾ 100 മടങ്ങ് ശേഷിയുള്ള ജയിംസ് വെബ് വിക്ഷേപിച്ചത്.
English Summary: James Webb space telescope