കാബൂളിൽ 10 പേരെ വധിച്ച യുഎസ് ഡ്രോൺ ആക്രമണ വിഡിയോ പുറത്ത്
Mail This Article
വാഷിങ്ടൻ ∙ കാബൂളിൽ 10 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ട യുഎസ് ഡ്രോൺ ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. 20 വർഷം നീണ്ട അഫ്ഗാൻ അധിനിവേശത്തിനൊടുവിൽ ഓഗസ്റ്റ് 29 നു യുഎസ് സൈന്യം പിന്മാറുന്നതിന്റെ അവസാന മണിക്കൂറുകളിലാണ് ചാവേറുകളെന്നാരോപിച്ചു ഡ്രോൺ ആക്രമണം നടത്തിയത്.
വിവരാവകാശ നിയമപ്രകാരം ദ് ന്യൂയോർക്ക് ടൈംസ് പത്രം ആവശ്യപ്പെട്ടതു പ്രകാരമാണു യുഎസ് സെൻട്രൽ കമാൻഡ് സ്വന്തം വെബ്സൈറ്റിൽ ദൃശ്യം പരസ്യപ്പെടുത്തിയത്. ആക്രമണത്തെ ആദ്യം ന്യായീകരിച്ച യുഎസ് സേനാ നേതൃത്വം, പിന്നീട് അബദ്ധം പറ്റിയെന്നു തിരുത്തി.
25 മിനിറ്റ് വിഡിയോയിൽ ജനവാസകേന്ദ്രത്തിലെ വീട്ടുവളപ്പിൽ കിടക്കുന്ന കാറിൽ 2 എംക്യൂ–9 റീപ്പർ ഡ്രോണുകൾ പതിക്കുന്നതു കാണാം.
യുഎസ് സൈനികരെ ലക്ഷ്യമിട്ടെത്തിയ ഐഎസ് ചാവേറുകളെയാണു വധിച്ചതെന്നാണ് ആദ്യം അവർ അവകാശപ്പെട്ടത്. എന്നാൽ യുഎസ് സന്നദ്ധസംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചിരുന്ന സിമാരി അഹമദിയും കൂടുംബവുമാണു കൊല്ലപ്പെട്ടതെന്നു പിന്നീടു തെളിഞ്ഞു.
English Summary: US drone attack in kabul video