നാറ്റോയിൽ ചേരുമെന്ന് ഫിൻലൻഡ്; സ്വീഡനും പിന്നാലെ
Mail This Article
ബർലിൻ ∙ പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിൽ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) ചേരുമെന്നു ഫിൻലൻഡ് പ്രഖ്യാപിച്ചു. പ്രസിഡന്റ് സോളി നീനിസ്റ്റോയും പ്രധാനമന്ത്രി സന്നാ മറിനും ചേർന്നാണു നാറ്റോ അംഗത്വത്തിന് അപേക്ഷ നൽകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സ്വീഡനും ഇതേ പ്രഖ്യാപനം ഉടൻ നടത്തിയേക്കും.
ഇരുരാജ്യങ്ങളുടെയും തീരുമാനത്തെ ചരിത്രപരം എന്ന് നാറ്റോ മേധാവി യെൻസ് സ്റ്റോൾട്ടൻബർഗ് വിശേഷിപ്പിച്ചു. നിഷ്പക്ഷത വെടിഞ്ഞ തീരുമാനം തെറ്റായിപ്പോയെന്നു റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പ്രതികരിച്ചു. ഫിൻലൻഡിനുള്ള വൈദ്യുതി കയറ്റുമതി നിർത്തിവച്ച റഷ്യ, കൂടുതൽ പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി.
റഷ്യയുമായി 1300 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഫിൻലൻഡ് നേരത്തേ നിഷ്പക്ഷ നിലപാടായിരുന്നു. അടുത്തയാഴ്ചയോടെ ബ്രസൽസിലെ നാറ്റോ ആസ്ഥാനത്ത് അപേക്ഷ സമർപ്പിക്കും. ബർലിനിൽ നടക്കുന്ന 30 നാറ്റോ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഫിൻലൻഡിന് അടിയന്തരമായി അംഗത്വം നൽകണമെന്നു ശുപാർശ ചെയ്തു.
English Summary: Finland and Sweden to join NATO