ഹർകീവിനു പിന്നാലെ ഇസിയം വീണ്ടെടുക്കാൻ യുക്രെയ്ൻ സേന; റഷ്യ പിന്മാറുന്നു
Mail This Article
കീവ് ∙ യുക്രെയ്നിൽ റഷ്യയുടെ ആക്രമണം 80 ദിവസം പിന്നിടുമ്പോൾ, കിഴക്കൻ മേഖലയായ ഡോൺബാസിൽ ഏറ്റുമുട്ടൽ രൂക്ഷം. ഡോണെറ്റ്സ്ക് പ്രവിശ്യയിൽ മിസൈലാക്രമണം കനത്തു. സുമിയിലെ യുക്രെയ്നിന്റെ എസ്–300 മിസൈൽ പ്രതിരോധ സംവിധാനം റഷ്യ തകർത്തു.
അതിനിടെ, റഷ്യയുടെ നിയന്ത്രണത്തിലുള്ള തെക്കൻ നഗരമായ ഇസിയം തിരിച്ചുപിടിക്കാൻ യുക്രെയ്ൻ സേന പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. യുക്രെയ്ൻ സേന ചെറുത്തുനിന്ന കിഴക്കൻ നഗരമായ ഹർകീവിൽ നിന്ന് റഷ്യൻ സേന പിന്മാറുന്നതായാണു റിപ്പോർട്ട്. ഇസിയം നഗരത്തിലേക്കു കൂടുതൽ സൈനികരെ വിന്യസിക്കുന്നതിന്റെ ഭാഗമായാണിത്. ഹർകീവ് വിട്ടുപോയ ജനങ്ങൾ തിരിച്ചെത്തുന്നതായും റിപ്പോർട്ടുണ്ട്.
തലസ്ഥാനനഗരമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനുശേഷം ഡോൺബാസിൽ പിടിമുറുക്കാനാണു റഷ്യൻ സേനയുടെ ശ്രമം. റഷ്യൻ അനുകൂല വിമതർക്കു സ്വാധീനമുള്ള മേഖലയിൽ റഷ്യയുടെ രൂക്ഷ വ്യോമാക്രമണമാണു തുടരുന്നത്. ദുഷ്കരമായ സ്ഥിതിയാണു അവിടെയെന്നും വരും ദിവസങ്ങളിൽ എന്തും സംഭവിക്കാമെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു.
അതേസമയം, യുക്രെയ്നിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നിയോഗിച്ച സൈനികരിൽ മൂന്നിലൊന്നു റഷ്യയ്ക്കു നഷ്ടമായെന്നാണു ബ്രിട്ടിഷ് മിലിറ്ററി ഇന്റലിജൻസ് വിലയിരുത്തൽ. ഡോൺബാസിലെ റഷ്യൻ സൈനികമുന്നേറ്റത്തിനു ശക്തി കുറഞ്ഞതായും അവർ പറയുന്നു.
അതിനിടെ, ഇറ്റലിയിൽ നടന്ന 66ാം യൂറോവിഷൻ ഗാനമത്സരത്തിൽ യുക്രെയ്നിന്റെ കാലുഷ് ഓർക്കസ്ട്രയുടെ സ്റ്റെഫാനിയ എന്ന ഗാനം ഒന്നാം സമ്മാനം നേടി. കാലുഷ് ഓർക്കസ്ട്രയെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അഭിനന്ദിച്ചു.
English Summary: Russia-Ukraine war