സ്വീഡനും നാറ്റോയിലേക്ക്; സൈനികവ്യാപനം തീക്കളി: പുട്ടിൻ
Mail This Article
ഓസ്‌ലോ / കോപ്പൻഹേഗൻ / കീവ് ∙ കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡൻ നാറ്റോ സഖ്യത്തിൽ അംഗമാകാൻ തീരുമാനിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്വീഡന്റെ ഔദ്യോഗിക പ്രഖ്യാപനം. സുരക്ഷയുടെ കാര്യമെടുത്താൽ സ്വീഡനും സ്വീഡിഷ് ജനതയ്ക്കും ഏറ്റവും നല്ലത് നാറ്റോയിൽ ചേരുകയായിരിക്കുമെന്ന് പ്രധാനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ പറഞ്ഞു.
സൈനികസഖ്യത്തിൽ പുതിയ അംഗങ്ങൾ ചേരുന്നതിനോട് എതിർപ്പില്ലെന്നു പറഞ്ഞ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആ രാജ്യങ്ങളിലേക്ക് നാറ്റോ സൈനികവ്യാപനമുണ്ടായാൽ തിരിച്ചടി ഉറപ്പാണെന്നു മുന്നറിയിപ്പു നൽകി. വൈരം വിതയ്ക്കാൻ യുഎസ് നാറ്റോയെ ദുരുപയോഗം ചെയ്യുകയാണെന്നും പുട്ടിൻ ആരോപിച്ചു.
ആക്രമണ ഭീഷണിയുണ്ടായാൽ ഫിൻലൻഡിനും സ്വീഡനുമൊപ്പം നിൽക്കുമെന്നു നോർവേയും ഡെൻമാർക്കും ഐസ്‌ലൻഡും പ്രഖ്യാപിച്ചു. യുഎസും കാനഡയും വിവിധ യൂറോപ്യൻ രാജ്യങ്ങളും ചേർന്നുള്ള സൈനിക സഖ്യമാണ് നാറ്റോ. റഷ്യയുടെ പഴയ രൂപമായ സോവിയറ്റ് യൂണിയനെ പ്രതിരോധിക്കാനായി 1949 ൽ പിറവിയെടുത്ത സഖ്യത്തിന് നിലവിൽ 30 രാഷ്ട്രങ്ങളുണ്ട്.
ഇതിനിടെ, വടക്കുകീഴക്കൻ മേഖലയായ ഹർകീവിൽനിന്ന് റഷ്യൻ സേനയെ തുരത്തിയെന്ന് യുക്രെയ്ൻ സേന അറിയിച്ചു. മുറിവേറ്റ യുക്രെയ്ൻ സൈനികരെ മരിയുപോളിൽനിന്നു പുറത്തെത്തിക്കാൻ റഷ്യ സഹകരിക്കും. റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കാനുള്ള യൂറോപ്യൻ യൂണിയൻ ആലോചനയോടു യോജിപ്പില്ലെന്ന് ഹംഗറി വ്യക്തമാക്കി.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War