മരിയുപോൾ പതനം പൂർണം; യുക്രെയ്നിന് 40,000 കോടി ഡോളർ നൽകി യുഎസ്
Mail This Article
കീവ് ∙ യുക്രെയ്നിന് എതിരെ റഷ്യയുടെ യുദ്ധത്തിൽ മരിയുപോളിന്റെ പതനം പൂർണമായി. ഇത് യുക്രെയ്ൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും മരിയുപോൾ തുറമുഖം പ്രവർത്തനസജ്ജമാക്കാൻ അവിടെ കുഴിബോംബുകൾ റഷ്യ നീക്കം ചെയ്തു തുടങ്ങിയെന്നതു സ്ഥിരീകരിച്ചു. നിലവിൽ തെക്കുകിഴക്കൻ മേഖലയിലാണു റഷ്യയുടെ ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. തന്ത്രപ്രധാനമായ ഡോൺബാസിൽ റഷ്യക്കു സൈനികമുന്നേറ്റമുണ്ടെന്ന് യു എസ് വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ബൈഡൻ, യുക്രെയ്നിന് 40,000 കോടി യുഎസ് ഡോളർ സഹായം പ്രഖ്യാപിച്ചു. ഇതിൽ പകുതിയും സൈന്യത്തിനാണെന്നാണു റിപ്പോർട്ട്. അതിനിടെ, നാറ്റോയിൽ ചേരാൻ ശ്രമിക്കുന്നതിനു തിരിച്ചടിയായി ഫിൻലൻഡിലേക്കുള്ള പ്രകൃതിവാതക കയറ്റുമതി റഷ്യ നിർത്തിവച്ചു. മൂന്നു മാസം പിന്നിടുന്ന റഷ്യൻ ആക്രമണത്തിലെ ഏറ്റവും വലിയ സൈനികവിജയമാണു മരിയുപോൾ പിടിച്ചത്.
ചെറുത്തുനിന്ന 2,439 യുക്രെയ്ൻ പോരാളികൾ കീഴടങ്ങുകയും യുക്രെയ്ൻ സൈന്യത്തിന്റെ അവസാന താവളമായ അസോവ്സ്റ്റാൾ ഉരുക്കുനിർമാണഫാക്ടറി മോചിപ്പിക്കുകയും ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രി, പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ അറിയിച്ചു. ഉരുക്കുഫാക്ടറിയിൽനിന്നുളള പ്രതിരോധത്തിനു നേതൃത്വം നൽകിയ അസോവ് കമാൻഡർ അടക്കം യുക്രെയ്ൻ സൈനികരെ റഷ്യ യുദ്ധത്തടവുകാരാക്കിയിട്ടുണ്ട്. കിഴക്കൻ മേഖലയിലെ ലുഹാൻസ്ക് പ്രവിശ്യയിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
യുഎസ് നേതാക്കൾക്ക് റഷ്യയിൽ യാത്രാ വിലക്ക്
കീവ് ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള 963 അമേരിക്കക്കാർക്ക് റഷ്യ യാത്രാ വിലക്ക് ഏർപ്പെടുത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, സിഐഎ മേധാവി വില്യം ബേൺസ് എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War