ശ്രീലങ്കയിൽ സ്കൂളുകൾ അടച്ചു; ഗ്യാസില്ലാതെ അടുക്കളകൾ
Mail This Article
കൊളംബോ ∙ ഇന്ധനക്ഷാമം രൂക്ഷമായ ശ്രീലങ്കയിൽ സ്കൂളുകൾ അടച്ചു. യാത്രാസംവിധാനങ്ങളില്ലാത്തതിനാൽ അവശ്യവിഭാഗത്തിൽപ്പെടാത്ത സർക്കാർ ഉദ്യോഗസ്ഥരോടു വെള്ളിയാഴ്ച ജോലിക്കു വരേണ്ടെന്നും സർക്കാർ അറിയിച്ചു. പാചകവാതകത്തിനും കടുത്ത ക്ഷാമം നേരിടുന്നതു വരും ദിവസങ്ങളിൽ അടുക്കളകളെ പ്രതിസന്ധിയിലാക്കും. പല പെട്രോൾ പമ്പുകളിലും പരിമിതമായ സ്റ്റോക്ക് വിൽക്കാൻ ശ്രമിച്ചപ്പോൾ സംഘർഷമുണ്ടായി. ചില കേന്ദ്രങ്ങളിൽ ജനം റോഡ് ഉപരോധിച്ചു.
വിദേശ കടത്തിന്റെ തിരിച്ചടവിനത്തിൽ 700 കോടി ഡോളർ നൽകാൻ നിർവാഹമില്ലാത്ത അവസ്ഥയിലാണ് രാജ്യം. അത്യാവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് മാത്രം അടിയന്തിരമായി 750 കോടി ഡോളർ വേണമെന്നാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അറിയിച്ചത്. എന്നാൽ 100 കോടി ഡോളർ പോലും രാജ്യത്തിന്റെ പക്കലില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകളാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി.കാർഷിക മേഖലയിൽ വളം ആവശ്യമുള്ള സീസൺ തുടങ്ങിയിട്ടും ഇറക്കുമതി നടന്നിട്ടില്ല. ഇത് അടുത്ത വർഷവും ഭക്ഷ്യോൽപ്പാദനത്തെ ബാധിക്കും.
അതിനിടെ 9 പുതിയ മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ മന്ത്രിമാരുടെ എണ്ണം 13 ആയി.എന്നാൽ സമ്പദ്‌വ്യവസ്ഥ അടിമുടി തകർന്ന രാജ്യത്ത് ധനമന്ത്രിയെ ഇതുവരെ നിയമിച്ചിട്ടില്ല. പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ ചുമതലയേറ്റ ശേഷമുള്ള മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായാണ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയത്. മന്ത്രിമാരിൽ 2 പേർ മുഖ്യപ്രതിപക്ഷ കക്ഷിയായ സമാഗി ജന ബലവേഗയയിൽ (എസ്ജെബി ) നിന്നാണ്. ബാക്കിയുള്ളവർ ഭരണസഖ്യമായ ശ്രീലങ്ക പൊതുജനപെരമുനയിൽ നിന്നാണ്. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ തീരുമാനം അവഗണിച്ചു മന്ത്രിസഭയിൽ ചേർന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നു എസ്ജെബി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോട്ടബയ മന്ത്രിസഭ അഴിച്ചുപണിയുന്നത് ഇതു നാലാം തവണയാണ്.രാജ്യാന്തര വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് റേറ്റിങ് ഏജൻസികൾ ശ്രീലങ്കൻ രൂപയുടെ റേറ്റിങ് സിയിൽ നിന്ന് ഡിയിലേക്കു താഴ്ത്തി.
English Summary: Sri Lanka closes schools, limits work amid fuel shortage