മന്ത്രിമാർ വേണ്ടുവോളം; ധനമന്ത്രിക്കസേര ഒഴിഞ്ഞ് ശ്രീലങ്ക
Mail This Article
കൊളംബോ ∙ ധനമന്ത്രിയുടെ നിയമനത്തിൽ അനിശ്ചിതത്വം തുടർന്ന് ശ്രീലങ്ക. ഗോട്ടബയ മന്ത്രിസഭയിൽ പുതുതായി 8 മന്ത്രിമാരെക്കൂടി ഇന്നലെ നിയമിച്ചെങ്കിലും നിർണായകമായ ധനമന്ത്രി സ്ഥാനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഡഗ്ലസ് ദേവാനന്ദ ഉൾപ്പെടെ പ്രമുഖർ പുതിയ മന്ത്രിസഭയിലുണ്ട്. ലോകബാങ്കും രാജ്യാന്തര നാണ്യനിധിയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇനിയും ധനമന്ത്രിയെ കണ്ടെത്താൻ സർക്കാരിനു കഴിഞ്ഞിട്ടില്ല.
സർക്കാർവിരുദ്ധ സമരം അക്രമാസക്തമായതിനെത്തുടർന്ന് രാജ്യത്തുണ്ടായ കലാപത്തിൽ 10 പേർ മരിച്ച സംഭവത്തിൽ 1500 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. മേയ് 9 ന് നടന്ന സംഭവത്തിൽ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ തറവാടു വരെ ജനം തീവച്ചു നശിപ്പിച്ചിരുന്നു.
അതേസമയം, സ്ഥിതി ഇങ്ങനെ തുടർന്നാൽ അവശ്യമരുന്നുകളില്ലാതെ രാജ്യത്തു രോഗികൾ മരിക്കുന്ന സാഹചര്യം ഉടനെയുണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകി. മരുന്നില്ലാത്തതൂമൂലം പല അടിയന്തര ശസ്ത്രക്രിയകളും മാറ്റിവയ്ക്കുകയാണ്. ഇന്ധനത്തിനു പിന്നാലെ മരുന്നിനായും ശ്രീലങ്കൻ ജനത ക്യൂ നിൽക്കേണ്ട സാഹചര്യമുണ്ടായാൽ അതു താങ്ങാനാകില്ലെന്ന് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കാൻസർ കേന്ദ്രങ്ങളിലും മറ്റുമാണ് സ്ഥിതി രൂക്ഷം. ജനങ്ങളെ രക്ഷിക്കാൻ വിദേശത്തുള്ള വ്യക്തികളോടും സംഘടനകളോടും മരുന്നുകളാവശ്യപ്പെട്ട് സർക്കാർ രംഗത്തുണ്ട്.
English Summary: 8 more ministers in Sri Lanka