തയ്‌വാനെ ആക്രമിച്ചാൽ ഇടപെടും; ചൈനയ്ക്ക് ബൈഡന്റെ മുന്നറിയിപ്പ്
Mail This Article
ടോക്കിയോ ∙ ചൈന തയ്‌വാനെ ആക്രമിച്ചാൽ, സൈനികമായി ഇടപെടുമെന്ന് പ്രസിഡന്റ് യുഎസ് ജോ ബൈഡൻ വ്യക്തമാക്കി. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, തയ്‌വാന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ബാധ്യത ഏറിയതായും ടോക്കിയോയിൽ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബൈഡൻ പറഞ്ഞു.
തയ്‌വാൻ വിഷയത്തിൽ ചൈനയുടെ കളി അപകടകരമാണ്. തയ്‌വാനെ ബലമായി കൂട്ടിച്ചേർക്കാൻ ചൈന ശ്രമിക്കാതിരിക്കണമെങ്കിൽ ലോകം ശക്തമായി ചെറുക്കേണ്ടതുണ്ട്. യുക്രെയ്ൻ ആക്രമണത്തിന്റെ ഭവിഷ്യത്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ അനുഭവിക്കുന്നത് ചൈനയ്ക്കുള്ള മുന്നറിയിപ്പാണെന്നും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കൊപ്പം വാർത്താസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു.
തയ്‌വാനുമായി ഔദ്യോഗിക നയതന്ത്രമോ സുരക്ഷാ കരാറോ ഇല്ലാത്ത യുഎസ് ഇതാദ്യമായാണ് പരസ്യമായി സൈനികപിന്തുണ പ്രഖ്യാപിക്കുന്നത്. ബൈഡന്റെ പിന്തുണയ്ക്കു നന്ദി പറഞ്ഞ തയ്‌വാൻ വിദേശകാര്യ മന്ത്രാലയം യുഎസുമായുള്ള സഹകരണം ശക്തമാക്കുമെന്നും കൂട്ടിച്ചേർത്തു.
തയ്‌വാൻ വിഷയത്തിൽ ബൈഡന്റെ പ്രഖ്യാപനം യുഎസിന്റെ നയമാറ്റമാണെന്നു വിലയിരുത്തലുണ്ടെങ്കിലും നയമാറ്റമില്ലെന്നു വൈറ്റ് ഹൗസ് പ്രസ്താവിച്ചു. വേറിട്ടുപോയ പ്രവിശ്യയായാണു ചൈന തയ്‌വാനെ കാണുന്നത്. തയ്‌വാൻ ചൈനയുടെ അവിഭാജ്യഘടകമാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
English Summary: US to intervene if china attacks Taiwan