ബഗ്ദാദ് ∙ സിറിയയിൽ നടത്തിയ സൈനിക നടപടിയിലൂടെ, യുഎസ് സഖ്യസേന ഭീകരസംഘടനയായ ഐഎസിന്റെ മുതിർന്ന നേതാവിനെ പിടികൂടി. ഐഎസിന്റെ ഏറ്റവും അപകടകാരിയായ നേതാവാണെന്നും ബോംബ് നിർമാണ വിദഗ്ധനാണെന്നും സഖ്യസേന വ്യക്തമാക്കി. എന്നാൽ, പേരോ സിറിയയിൽ എവിടെ നിന്നാണു പിടികൂടിയതെന്നോ വെളിപ്പെടുത്തിയില്ല. സൈനികനടപടിയിൽ ആൾനാശമില്ലെന്നാണു വിവരം.
എന്നാൽ, സിറിയൻ പൗരനായ അഹമ്മദ് ഹാനി അൽ കുർദിയാണ് പിടിയിലായ ഐഎസ് നേതാവെന്ന് ഇറാഖ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. തുർക്കി അതിർത്തിക്കു സമീപം ഉത്തര സിറിയയിലെ അൽ ഹുമൈത്ര ഗ്രാമത്തിൽ 2 ഹെലികോപ്റ്ററുകളിൽ വന്നിറങ്ങിയ കമാൻഡോകളാണു ഐഎസ് നേതാവിനെ പിടിച്ചതെന്ന് ബ്രിട്ടിഷ് ആസ്ഥാനമായ യുദ്ധനിരീക്ഷകർ സിറിയൻ ഒബ്സർവേറ്ററി റിപ്പോർട്ട് ചെയ്തു. യുഎസ് സേന ഒളിത്താവളം വളഞ്ഞപ്പോൾ കഴിഞ്ഞ ഫെബ്രുവരിയിൽ ഐഎസ് നേതാവ് നേതാവായ അബു ഇബ്രാഹിം അൽ ഹാഷിമി കുടുംബാംഗങ്ങൾക്കൊപ്പം സ്ഫോടനം നടത്തി ജീവനൊടുക്കിയിരുന്നു.
English Summary: A US-led military raid in Syria captures a senior IS leader