മുറടോവിന്റേത് ഏറ്റവും വിലയേറിയ നൊബേൽ; ലേലത്തിൽ പോയത് 808 കോടി രൂപയ്ക്ക്
Mail This Article
ന്യൂയോർക്ക് ∙ യുക്രെയ്ൻ യുദ്ധത്തിൽ അഭയാർഥികളായ കുട്ടികളുടെ പുനരധിവാസത്തിനു പണം കണ്ടെത്താൻ 2021 ലെ സമാധാന നൊബേൽ ജേതാവ് ദിമിത്രി മുറടോവ് സ്വർണമെഡൽ ലേലത്തിൽ വിറ്റു. കിട്ടിയത് റെക്കോർഡ് തുക: 10.35 കോടി ഡോളർ (808 കോടി രൂപ).
ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ചതിന് 1962 ൽ നൊബേൽ പങ്കിട്ട ജയിംസ് വാട്സന്റെ സമ്മാനം 2014 ൽ ലേലത്തിൽ വച്ചപ്പോൾ കിട്ടിയ 47.6 ലക്ഷം ഡോളർ (37 കോടി രൂപ) ഇതിനു മുൻപത്തെ റെക്കോർഡ്. വാടസ്നൊപ്പം നൊബേൽ പങ്കിട്ട ഫ്രാൻസിസ് ക്രിക്ക് 2017 ൽ തന്റെ സമ്മാനം 22.7 ലക്ഷം ഡോളറിനു ലേലം ചെയ്തിരുന്നു. ഹെറിറ്റേജ് ഓക്‌ഷൻസ് എന്ന സ്ഥാപനമാണ് 3 ലേലങ്ങളും നടത്തിയത്.
റഷ്യയിലെ പ്രധാന സ്വതന്ത്ര ദിനപത്രമായ ‘നൊവയ ഗസറ്റ’യുടെ സ്ഥാപകരിലൊരാളായ മുറടോവിന്റെ നൊബേൽ സ്വർണമെഡൽ ലേലത്തിൽ പിടിച്ചത് ആരെന്നു വെളിപ്പെടുത്തിയിട്ടില്ല. ലോക അഭയാർഥി ദിനമായ തിങ്കളാഴ്ചയാണ് മൂന്നാഴ്ച നീണ്ട ലേലം സമാപിച്ചത്. ഫിലിപ്പീൻസിലെ മാധ്യമപ്രവർത്തക മരിയ റെസയ്ക്കൊപ്പമാണ് മുറടോവ് കഴിഞ്ഞവർഷം നൊബേൽ സമ്മാനം പങ്കിട്ടത്.
English Summary: Dmitry Muratov's nobel prize medal sold for record price