വേദനയാൽ നീറിയ അരനൂറ്റാണ്ട്; നാപാമിന്റെ നീറ്റലണച്ച് കിം ഫുക്
Mail This Article
മിയാമി (യുഎസ്) ∙ വിയറ്റ്നാം യുദ്ധം തന്ന വേദനകൾ ഇനി കിം ഫുക്കിന്റെ ഹൃദയത്തിൽ മാത്രം ശേഷിക്കും. ഫൊട്ടോഗ്രഫർ നിക് ഉട്ട് വിയറ്റ്‌നാമിൽ പകർത്തിയ യുദ്ധചിത്രത്തിലെ ‘നാപാം പെൺകുട്ടി’ 59–ാം വയസ്സിൽ യുഎസിലെ മിയാമിയിൽ ചികിത്സ പൂർത്തിയാക്കി. പൊള്ളൽപാടുകൾക്കുള്ള പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ ലേസർ തെറപ്പിയാണു ചൊവ്വാഴ്ച കഴിഞ്ഞത്. ബോംബ് കരിച്ച ശരീരകോശങ്ങളെല്ലാം മിയാമി ഡെർമറ്റോളജി ആൻഡ് ലേസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചികിത്സയിലൂടെ നീക്കം ചെയ്തു.
വിയറ്റ്നാം ചിത്രം ഉട്ടിന് പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്തെങ്കിൽ, ബോംബുവർഷത്തിൽ ശരീരം പൊള്ളിയ കിം ഫുക്കിന് ലോകം പ്രശസ്തിയും അതിലേറെ സ്നേഹവും സമ്മാനിച്ചു. നാപാം ബോംബു വീണിടത്തുനിന്ന് ശരീമാസകലം പൊള്ളലുമായി ഓടിയ അന്നത്തെ 9 വയസ്സുകാരി വേദനശമനം നേടുന്ന വേളയിൽ ഉട്ടും മിയാമിയിൽ എത്തി.
1972 ജൂണിൽ വിയറ്റ്നാമിലെ ഗ്രാമത്തിൽ ബോംബു വീണ ആ ദിനം ഫോട്ടോയെടുത്തുകഴിഞ്ഞു നിക് ഉട്ട് തന്നെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നെന്ന്, ഫൊട്ടോഗ്രാഫർക്കൊപ്പം സ്മരണകൾ പങ്കിട്ട ഫുക് ഓർമിച്ചു. ആശുപത്രിക്കാർ ആദ്യം ചികിത്സ നിഷേധിച്ചതിനെക്കുറിച്ച് ഉട്ടും. ആ ബാലിക മരിച്ചാൽ പടം പിറ്റേന്നത്തെ പത്രങ്ങളുടെ ഒന്നാം പേജിൽ അച്ചടിച്ചു വരുമെന്ന് ഉട്ട് വ്യക്തമാക്കിയപ്പോൾ ഡോക്ടർമാർ ചികിത്സിക്കാൻ തയാറാകുകയായിരുന്നു. ഫുക് ഇപ്പോൾ താമസം കാനഡയിലാണ്.
English Summary: ‘Napalm girl' in iconic Vietnam war photo gets final skin treatment 50 years later in the US