ബ്രിട്ടിഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്: അവസാന റൗണ്ടിലും ഋഷി തന്നെ മുന്നിൽ
Mail This Article
ലണ്ടൻ ∙ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റിവ് എംപിമാർക്കിടയിലെ വോട്ടെടുപ്പിന്റെ അവസാന റൗണ്ടിലും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തി. നാലാം റൗണ്ടിൽ ലഭിച്ചതിനെക്കാൾ 19 വോട്ട് കൂടുതൽ നേടി 137 വോട്ടുകളുമായാണ് ഋഷി ഒന്നാം സ്ഥാനം നിലനിർത്തിയത്. കഴിഞ്ഞ റൗണ്ടിനെക്കാൾ 27 വോട്ടുകൾ അധികം നേടിയ ലിസ് ട്രസ് (113) ആണ് രണ്ടാമത്. എംപിമാർക്കിടയിലെ വോട്ടെടുപ്പിന്റെ അവസാന റൗണ്ടായ ഇന്നലെ 105 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയ പെനി മോർഡന്റ് മത്സരത്തിൽനിന്നു പുറത്തായി.
അവസാന റൗണ്ടിലെത്തിയ 2 പേരിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാനുള്ള അവകാശം കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കാണ്. ഇതിനായി 1.6 ലക്ഷം പാർട്ടി അംഗങ്ങൾക്ക് പോസ്റ്റൽ ബാലറ്റ് അയച്ചു തുടങ്ങി. ബാലറ്റ് തിരികെ അയയ്ക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 2 ആണ്. വേനലവധിക്കു ശേഷം പാർലമെന്റ് സമ്മേളിക്കുന്ന സെപ്റ്റംബർ 5ന് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും.
എംപിമാരുടെ വോട്ടെടുപ്പിൽ ഒന്നാമതെത്തിയതോടെ ഋഷിയുടെ ക്യാംപിൽ ആവേശമേറി. അതേസമയം, അവസാന റൗണ്ടിൽ അപ്രതീക്ഷിത പിന്തുണ ലഭിച്ച ലിസ് ട്രസ് 27 വോട്ടുകൾ അധികം നേടിയത് പാർട്ടി അംഗങ്ങളുടെ വോട്ടിങ്ങിനെ സ്വാധീനിച്ചേക്കും. വിവാദങ്ങളിലൊന്നും ഉൾപ്പെടാത്ത ലിസ് ട്രസ് നികുതി ഇളവുകൾക്കു മുൻഗണന നൽകുന്ന സാമ്പത്തിക പരിഷ്കാരമാണു വാഗ്ദാനം ചെയ്യുന്നത്.
English Summary: Rishi Sunak tops in british prime minister election