ഇറാഖിൽ പാർലമെന്റിൽ തള്ളിക്കയറി പ്രക്ഷോഭം
Mail This Article
ബഗ്ദാദ് ∙ ഇറാഖിൽ ഇറാൻ അനുകൂല കക്ഷികളുടെ പുതിയ സർക്കാരിനായുള്ള ശ്രമങ്ങളിൽ പ്രതിഷേധിച്ചു ജനകീയ ഷിയ നേതാവ് മുഖ്താദ അൽ സദറിന്റെ ആയിരക്കണക്കിന് അനുയായികൾ പാർലമെന്റിൽ തള്ളിക്കയറി. കണ്ണീർവാതക ഷെല്ലുകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള സുരക്ഷാസേനാ നടപടിയിൽ എഴുപതിലേറെ പേർക്കു പരുക്കേറ്റു. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് അൽ സദറിന്റെ അനുയായികൾ പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സദറിന്റെ പാർട്ടിയായിരുന്നു പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ സർക്കാരുണ്ടാക്കാനുള്ള ശ്രമത്തിൽ വിജയിക്കാതെ പിന്മാറി. ഇറാൻ അനുകൂല ഷിയ പാർട്ടികൾ സഖ്യമുണ്ടാക്കി സർക്കാരിനായി ശ്രമം തുടങ്ങുകയും ചെയ്തിരുന്നു.
എംപിമാരെത്തി പാർലമെന്റ് സമ്മേളിക്കുന്നതിനു മുൻപായിരുന്നു പ്രതിഷേധം. പാർലമെന്റ് ഉൾപ്പെടുന്ന ഗ്രീൻ സോണിനു ചുറ്റും സ്ഥാപിച്ചിരുന്ന സിമന്റ് ബാരിക്കേഡുകൾ വടം ഉപയോഗിച്ചു മറിച്ചിട്ട ശേഷമാണു പ്രതിഷേധക്കാർ തള്ളിക്കയറിയത്. അൽ സദറിന്റെ ചിത്രങ്ങളും പതാകകളുമായി അവർ പാർലമെന്റിനുള്ളിൽ കുത്തിയിരുന്നു.
English Summary: Protest in Iraq parliament