ഇസ്രയേൽ ആക്രമണം: ഒരു പലസ്തീൻ നേതാവ് കൂടി കൊല്ലപ്പെട്ടു
Mail This Article
ജറുസലം ∙ തെക്കൻ ഗാസയിലെ റാഫ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഇസ്‍ലാമിക് ജിഹാദിന്റെ സീനിയർ കമാൻഡർ ഖാലിദ് മൻസൂർ കൊല്ലപ്പെട്ടു.
ആക്രമണത്തിൽ മൂന്നു നില കെട്ടിടം പൂർണമായും തകർന്നു. ഖാലിദ് മൻസൂറിനു പുറമേ സംഘടനയുടെ മറ്റു രണ്ടു നേതാക്കൾ അടക്കം 7 പലസ്തീൻകാരും കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേൽ ആരംഭിച്ച സൈനികനടപടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 31 ആയി. 250 പേർക്കു പരുക്കേറ്റതായി പലസ്തീനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെളളിയാഴ്ച ഗാസയിലെ പാർപ്പിടസമുച്ചയത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്‍ലാമിക് ജിഹാദിന്റെ മറ്റൊരു മുതിർന്ന നേതാവിനെയും വധിച്ചിരുന്നു. തിരിച്ചടിയായി ഇസ്രയേൽ പട്ടണങ്ങൾക്കു നേർക്കുള്ള റോക്കറ്റാക്രമണം ഇന്നലെയും തുടർന്നു.
ഗാസയുടെ ഭരണച്ചുമതലയുള്ള ഹമാസ് സംഘർഷത്തിൽ ഇടപെടാതെ മാറിനിൽക്കുകയാണ്. കഴിഞ്ഞ വർഷം മേയിൽ ഇസ്രയേൽ–ഹമാസ് യുദ്ധം 11 ദിവസമാണു നീണ്ടത്. ഇറാൻ പിന്തുണയുള്ള ഇസ്‌ലാമിക് ജിഹാദിന്റെ ആയുധ കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നതെന്ന് ഇസ്രയേൽ അറിയിച്ചു.
ഇതേസമയം, സംഘർഷത്തിന് അയവുവരുത്താൻ ഈജിപ്തിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. വ്യോമാക്രമണം നിർത്തണമെന്ന ഈജിപ്തിന്റെ നിർദേശം ഇസ്രയേൽ അംഗീകരിച്ചതായി മധ്യസ്ഥർ അറിയിച്ചു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
English Summary: One more Palestine leader killed