ADVERTISEMENT

ടോക്കിയോ ∙ അണുബോംബിനെ അതിജീവിച്ച ഫാഷൻ ഡിസൈനർ എന്നറിയപ്പെടാൻ ഇഷ്ടപ്പെടാതിരുന്ന ജാപ്പനീസ് ഇതിഹാസം ഇസേ മിയാകെ (84) ഹിരോഷിമ ആക്രമണത്തിന്റെ 77–ാം വാർഷികത്തലേന്ന് വിടവാങ്ങി. ജപ്പാന്റെ തനതുശൈലികളെ ഉടവുകളില്ലാതെ ലോകോത്തര വസ്ത്രസങ്കൽപത്തിന്റെ ഐശ്വര്യമായി മാറ്റിയെടുത്ത പ്രതിഭാശാലി കരളിലെ അർബുദത്തിനു ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചാണ് അന്തരിച്ചത്.

ഹിരോഷിമയിൽ 1938 ലാണു മിയെകായുടെ ജനനം. മരണദൂതനായി യുഎസിന്റെ ‘ലിറ്റിൽ ബോയ്’ അണുബോംബ് ഹിരോഷിമയിൽ വീഴുമ്പോൾ 7 വയസ്സുള്ള ബാലനായിരുന്നു മിയാകെ. ആണവവികിരിണമേറ്റ അമ്മ 3 വർഷത്തെ ദുരിതജീവിതത്തിനു ശേഷം മരിച്ചു. കണ്ണൊന്നടച്ചാൽ ആ കാലത്തിന്റെ ഇരുണ്ടദൃശ്യങ്ങൾ ഓരോന്നായി മുന്നിൽ തെളിഞ്ഞ് ഇപ്പോഴും തന്നെ കൊത്തിവലിക്കുമെന്ന്, കുട്ടിക്കാലത്തെക്കുറിച്ച് അപൂ‍ർവമായി മാത്രം പറയാറുണ്ടായിരുന്ന മിയാകെ 13 കൊല്ലം മുൻപെഴുതിയ ലേഖനത്തിൽ കുറിച്ചു.

നർത്തകനോ അത്‌ലീറ്റോ ആകാൻ സ്വപ്നം കണ്ട മിയാകെ സഹോദരി വീട്ടിൽകൊണ്ടുവന്നിരുന്ന ഫാഷൻ മാഗസിനുകൾ വായിച്ചു രസം പിടിച്ചതോടെ ടോക്കിയോയിലെ ആർട്ട് യൂണിവേഴ്സിറ്റിയിൽ ചേർന്നു. ബിരുദമെടുത്ത ശേഷം 1960 കളി‍ൽ ഫ്രാൻസിൽ പോയി കലാപഠനം നടത്തുമ്പോൾ ഗീ ലറോഷിനെയും ജിവെൻഷിയെയും പോലെയുള്ള ഫാഷൻ രംഗത്തെ അതികായർക്കൊപ്പമാണു പ്രവർത്തിച്ചത്. ജിവെൻഷിയുടെ മനോഹര ഉടുപ്പുകൾ ചലച്ചിത്ര താരം ഓഡ്രി ഹെപേൺ അണിഞ്ഞ് വിഖ്യാതമാക്കിയ കാലമായിരുന്നു അത്.

ഇടക്കാലത്തെ ന്യൂയോർക്ക് വാസത്തിനുശേഷം 1970 ൽ മിയാകെ ടോക്കിയോയിൽ തിരിച്ചെത്തി ഡിസൈൻ സ്റ്റുഡിയോ തുടങ്ങി. തുണിത്തരങ്ങൾക്ക് സവിശേഷമായ ഞൊറിവുണ്ടാക്കാനായി കടലാസിൽ പൊതിഞ്ഞ് ഇസ്തിരിയിട്ടെടുക്കുന്ന വേറിട്ട രീതിയിലൂടെ അദ്ദേഹം പേരെടുത്തു. ഉടയാത്ത ആ ഞൊറിവുകൾ ഫാഷൻ മുദ്രയാക്കിയാണ് ‘പ്ലീറ്റ്സ് പ്ലീസ്’ എന്ന പ്രശസ്തമായ പരസ്യവാചകം മിയാകെ മെനഞ്ഞെടുത്തത്. വസ്ത്രങ്ങൾക്കായി പ്രത്യേക തുന്നൽയന്ത്രവും വികസിപ്പിച്ചെടുത്തു.

അതിസുന്ദര വാച്ചുകൾ, ഓരോ 14 സെക്കൻഡിലും ഒരെണ്ണം എന്ന നിരക്കിൽ വിറ്റഴിഞ്ഞ സുഗന്ധദ്രവ്യങ്ങൾ, ത്രികോണാകൃതി മുദ്രയാക്കിയ ബാഗുകൾ എന്നിങ്ങനെ മിയാകെയുടെ ഫാഷൻ വിരൽസ്പർശത്തിൽ വിരിഞ്ഞ കമനീയ സൃഷ്ടികളുടെ ലോകം വിപുലമായി. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിനു വേണ്ടി ഡിസൈൻ ചെയ്ത കറുത്ത നെക്ക് ജംപെറും പ്രശസ്തമാണ്. 

English Summary: Japan's fashion designer Issey Miyake dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com