ഈജിപ്തിൽ പള്ളിയിൽ തീപിടിത്തം; 41 മരണം
Mail This Article
കയ്റോ ∙ ഈജിപ്തിലെ ജീസ നഗരത്തിലെ ഇംബാബയിൽ കോപ്റ്റിക് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ ഉണ്ടായ തീപിടിത്തത്തിൽ 41 പേർ കൊല്ലപ്പെട്ടു. 45 പേർക്കു പരുക്കേറ്റു. വൈദ്യുതി ഷോർട് സർക്യൂട്ടിനെ തുടർന്നായിരുന്നു തീപിടിത്തം. നാലു നിലകളുള്ള അബു സിഫിൻ പള്ളിയിൽ രണ്ടാം നിലയിലെ എയർ കണ്ടീഷണറിൽനിന്നാണ് ഇന്നലെ രാവിലെ 9നു തീ പടർന്നത്.
അയ്യായിരത്തോളം പേർ പള്ളിയിലുണ്ടായിരുന്നു. പള്ളിയുടെ നഴ്സറി മുറിയിലുണ്ടായിരുന്ന കുട്ടികളാണു മരിച്ചവരിൽ ഏറെയും. തിക്കിലും തിരക്കിലും ഒട്ടേറെ പേർ കോണിപ്പടിയിൽനിന്നു താഴെവീണു. അഗ്നിശമനസേന വേഗമെത്തി തീയണച്ചെങ്കിലും തിക്കിലും തിരക്കിലും പെട്ട് കൂടുതൽ പേർ അപകടത്തിലാവുകയായിരുന്നു.
ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരമാണു നൈൽ നദീ തീരത്തുള്ള ജീസ. ഈജിപ്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടിത്തദുരന്തമാണിത്. പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി അഗാധമായ ദുഃഖം അറിയിച്ചു.
English summary: Fire breaks out in Egyptian church