റുഷ്ദിയെ ആക്രമിച്ചത് സ്വന്തം തീരുമാനപ്രകാരമെന്ന് യുവാവ്
Mail This Article
ന്യൂയോർക്ക് ∙ നോവലിസ്റ്റ് സൽമാൻ റുഷ്ദിയെ ആക്രമിച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്നും മറ്റാരെയും അതിനായി ബന്ധപ്പെട്ടിട്ടില്ലെന്നും കുത്തിപ്പരുക്കേൽപിച്ച യുവാവ് ന്യൂജഴ്സി സ്വദേശി ഹാദി മതാർ (24) പറഞ്ഞു. റുഷ്ദി ‘വക്രബുദ്ധിക്കാരൻ’ ആയതിനാൽ തനിക്ക് ഇഷ്ടമല്ലായിരുന്നു. ‘സേറ്റാനിക് വേഴ്സസ്’ എന്ന റുഷ്ദിയുടെ നോവലിലെ ഏതാനും പേജുകൾ മാത്രമാണു വായിച്ചത്. ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡുമായി ബന്ധമുണ്ടെന്ന വാർത്തകൾ മതാർ നിഷേധിച്ചു.
റുഷ്ദി രക്ഷപ്പെട്ടുവെന്നു കേട്ടപ്പോൾ താൻ അദ്ഭുതപ്പെട്ടതായും ദ് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ മതാർ പറഞ്ഞു. റുഷ്ദിയുടെ നോവലിൽ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ വധിക്കാൻ 1989 ൽ മതശാസന പുറപ്പെടുവിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ സ്വാധീനം ആക്രമണത്തിനു പ്രേരണയായോ എന്ന് മതാർ വ്യക്തമാക്കിയില്ല. ‘ഖുമൈനി മഹാനായ വ്യക്തിയാണ്, ഞാൻ ആദരിക്കുന്നു’ എന്നുമാത്രമാണു പറഞ്ഞത്. ന്യൂയോർക്കിലെ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയപ്പോഴാണ് റുഷ്ദിയെ (75) മതാർ പലവട്ടം കുത്തിപ്പരുക്കേൽപ്പിച്ചത്.
English Summary: Salman Rushdie murder attempt accused statement