ബുക്കർ ജേതാവ് ഹിലറി മാന്റൽ അന്തരിച്ചു
Mail This Article
ലണ്ടൻ ∙ രണ്ടു വട്ടം ബുക്കർ സമ്മാനം നേടിയ ബ്രിട്ടിഷ് നോവലിസ്റ്റ് ഹിലറി മാന്റൽ (70) അന്തരിച്ചു. വിഖ്യാതമായ ‘വുൾഫ് ഹാൾ’ നോവൽ ത്രയത്തിലെ ആദ്യ പുസ്തകത്തിനു 2009 ലാണ് ആദ്യം ബുക്കർ സമ്മാനം ലഭിച്ചത്. രണ്ടാം പുസ്തകം ‘ബ്രിങ് അപ് ബോഡിസി’നു 2012 ലും ബുക്കർ ലഭിച്ചു. മൂന്നാം പുസ്തകം ‘ദ് മിറർ ആൻഡ് ലൈറ്റ്’ 2020 ലാണ് ഇറങ്ങിയത്. രണ്ടു വട്ടം ബുക്കർ ലഭിച്ച ആദ്യ വനിതയാണ്. ജനപ്രീതി നേടിയ ഒട്ടേറെ ടിവി പരമ്പരകളും നാടകങ്ങളും എഴുതി.
16–ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ പശ്‌ചാത്തലത്തിൽ തോമസ് ക്രോംവെൽ എന്ന ചരിത്ര പുരുഷന്റെ ജീവിതകഥ പറയുന്നതാണ് ‘വുൾഫ് ഹാൾ’. ചരിത്രകഥയെ വായനാക്ഷമമാക്കി അവതരിപ്പിച്ചതിനു പ്രശംസ പിടിച്ചുപറ്റി. ഫ്രഞ്ച് വിപ്ലവം പശ്ചാത്തലമാക്കി രചിച്ച ‘എ പ്ലേസ് ഓഫ് ഗ്രേറ്റർ സേഫ്ടി’(1979) ആണ് ആദ്യനോവൽ. ദൈർഘ്യം കൂടുതലാണെന്ന പേരിൽ ഈ നോവൽ തുടക്കത്തിൽ പ്രസാധകർ നിരസിച്ചു.
സമകാലിക സംഭവങ്ങളെ ചിത്രീകരിച്ച രണ്ടാമത്തെ നോവൽ ‘എവരിഡേ ഈസ് മദേഴ്സ് ഡേ’ (1985) നിരൂപകപ്രശംസ നേടി. 2009 ൽ ‘വുൾഫ് ഹാൾ’ പ്രസിദ്ധീകരിച്ചതോടെ ബ്രിട്ടനിൽ ഏറ്റവുമധികം വായനക്കാരുള്ള എഴുത്തുകാരിലൊരാളായി മാന്റൽ ഉയർന്നു. ‘വുൾഫ് ഹാൾ’ ത്രയം 50 ലക്ഷത്തിലേറെ കോപ്പികളാണ് ലോകമെങ്ങും വിറ്റഴിഞ്ഞത്. 41 ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു.
English Summary: Booker Prize-winning author Hilary Mantel passes away