ഇറാനിൽ മരണം 35, പ്രക്ഷോഭകരെ സഹായിക്കാൻ യുഎസ്
Mail This Article
ടെഹ്റാൻ ∙ പൊലീസ് കസ്റ്റഡിയിൽ യുവതി മരിച്ച സംഭവത്തെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭം 80 നഗരങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭം 8 ദിവസം പിന്നിടുമ്പോൾ വിവിധ നഗരങ്ങളിൽ സ്ത്രീകളടക്കം നൂറുകണക്കിനുപേരാണു അറസ്റ്റിലായത്. സംഘർഷത്തിൽ 5 സുരക്ഷാസൈനികർ അടക്കം 30 പേർ കൊല്ലപ്പെട്ടതായി സർക്കാർ ടിവി റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറഞ്ഞു. പ്രക്ഷോഭം പടരുന്നതു തടയാൻ സമൂഹമാധ്യമങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തിയതിനു പുറമേ ശനിയാഴ്ച രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാക്കളും സർവീസ് മുടക്കി.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) കഴിഞ്ഞ 16നാണ് മരിച്ചത്. ഹൃദ്രോഗമാണു മരണകാരണമെന്ന് അധികൃതർ വാദിക്കുമ്പോൾ, പൊലീസ് മർദനമാണു കാരണമെന്ന് ബന്ധുക്കളും വിവിധ സംഘടനകളും ആരോപിക്കുന്നു.
ഇറാനിൽ പ്രക്ഷോഭകർക്കായി സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് ലഭ്യമാക്കാൻ ഇലോൺ മസ്കിന് യുഎസ് ഭരണകൂടം അനുമതി നൽകി. പ്രക്ഷോഭം പടരുന്നതു തടയാൻ സർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയ സാഹചര്യത്തിലാണിത്. ഇറാനെതിരെ ഉപരോധം നിലനിൽക്കുന്നുവെങ്കിലും സ്റ്റാർലിങ്ക് ലഭ്യമാക്കാൻ യുഎസ് ട്രഷറി വകുപ്പ് പ്രത്യേക ഉത്തരവിറക്കി.
English Summary: Iran protests: US to ease internet curbs for Iranians