യുക്രെയ്ൻ: ഹിതപരിശോധനാഫലം അനുകൂലമെന്ന് റഷ്യ; കൂട്ടിച്ചേർക്കും
Mail This Article
കീവ് ∙ റഷ്യയുടെ ഭാഗമാകണോയെന്ന ഹിതപരിശോധനയിൽ യുക്രെയ്നിലെ നാലിടങ്ങളിലും അനുകൂല ഫലമെന്ന് റഷ്യയുടെ അവകാശവാദം. റഷ്യൻ സൈന്യത്തിനു കീഴിലുള്ള ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ പ്രവിശ്യകളിൽ നടത്തിയ ഹിതപരിശോധനയിലാണ് റഷ്യ വൻവിജയം അവകാശപ്പെട്ടത്. യുക്രെയ്ന്റെ 15% വരുന്ന ഈ മേഖലകളെ സ്വന്തമാക്കാൻ പാർലമെന്റ് അംഗീകാരത്തിനുള്ള നടപടികളിലേക്ക് റഷ്യ പ്രവേശിക്കുകയാണെന്നാണു റിപ്പോർട്ടുകൾ.
യുക്രെയ്ൻ വിട്ടു റഷ്യയോടു ചേരാൻ ലുഹാൻസ്കിൽ 98%, ഡോണെറ്റ്സ്കിൽ 99%, ഹേഴ്സനിൽ 87%, സാപൊറീഷ്യയിൽ 93% എന്നിങ്ങനെയാണ് സമ്മതവോട്ടു ശതമാനമെന്ന് റഷ്യയെ പിന്തുണയ്ക്കുന്ന പ്രാദേശിക ഭരണകൂടങ്ങൾ അറിയിച്ചു. റഷ്യയുടെ ഭാഗമാക്കാൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് അഭ്യർഥിക്കുമെന്നും പറഞ്ഞു. മോസ്കോയിലെ പ്രസിദ്ധമായ റെഡ് സ്ക്വയറിൽ പുട്ടിന്റെ പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണു റിപ്പോർട്ടുകൾ.
ഹിതപരിശോധനയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവരുമെന്ന് യുഎസ് വ്യക്തമാക്കി. ഹിതപരിശോധന അനധികൃതമാണെന്നും ഫലം അംഗീകരിക്കില്ലെന്നുമാണ് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. റഷ്യൻ സേനയുടെയോ റഷ്യയെ അനുകൂലിക്കുന്ന യുക്രെയ്ൻ വിമതസേനയുടെയോ നിയന്ത്രണത്തിലാണു ഡോണെറ്റ്സ്കിന്റെ 60 ശതമാനമെന്ന് റഷ്യൻ സർക്കാർ വക്താവ് പറഞ്ഞു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War