ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന് കുറ്റം; സൂ ചിക്കും ഉപദേഷ്ടാവിനും 3 വർഷം തടവ്
Mail This Article
യാങ്കൂൺ ∙ ഔദ്യോഗികരഹസ്യനിയമം ലംഘിച്ചെന്ന കുറ്റം ചുമത്തി മ്യാൻമറിലെ പട്ടാളക്കോടതി മുൻ ഭരണാധികാരി ഓങ് സാൻ സൂ ചിക്കും ഓസ്ട്രേലിയൻ പൗരനായ ഉപദേഷ്ടാവ് പ്രഫ. ഷോൺ ടേണലിലും 3 വർഷം തടവുശിക്ഷ വിധിച്ചു. സൂ ചിയുടെ മുൻ മന്ത്രിസഭയിലെ 3 പേർക്കും 3 വർഷം വീതം തടവുശിക്ഷ വിധിച്ചു. നിലവിൽ വിവിധ കേസുകളിൽ ശിക്ഷയനുഭവിക്കുന്ന സൂ ചിക്ക് ആകെ 200 വർഷമെങ്കിലും തടവിനു വകുപ്പുള്ള ഒട്ടേറെ കേസുകളിൽ വിധി വരാനിരിക്കുന്നു.
ഷോൺ ടേണലിന് എതിരെയുള്ള ആരോപണങ്ങൾ തള്ളിയ ഓസ്ട്രേലിയ, പട്ടാളക്കോടതി വിധി അംഗീകരിക്കില്ലെന്നു വ്യക്തമാക്കി. സാമ്പത്തികശാസ്ത്രജ്ഞനായ പ്രഫ. ടേണൽ (58) 2017 മുതൽ മ്യാൻമറിലാണു താമസം. 2021 ഫെബ്രുവരിയിൽ ഓങ് സാൻ സൂ ചിയുടെ സർക്കാരിനെ പട്ടാളം അട്ടിമറിച്ച് 5 ദിവസം കഴിഞ്ഞപ്പോൾ പ്രഫ. ടേണലിനെയും അറസ്റ്റ് ചെയ്തിരുന്നു.
കുടിയേറ്റ നിയമലംഘനത്തിനു 3 വർഷവും പ്രഫ. ടേണലിനു ശിക്ഷ വിധിച്ചിട്ടുണ്ട്. മ്യാൻമറിനു നൽകിയ സംഭാവനകൾ മാനിച്ച് പ്രഫ. ടേണലിനെ വിട്ടയയ്ക്കണമെന്നു സാമ്പത്തികശാസ്ത്രജ്ഞയായ ഭാര്യ ഹ വൂ അഭ്യർഥിച്ചു.
English Summary: Myanmar’s Aung San Suu Kyi gets 3 years’ jail for election fraud