ADVERTISEMENT

മോസ്കോ ∙ തെക്കു കിഴക്കൻ യുക്രെയ്നിലെ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർക്കുന്ന ഉടമ്പടിയിൽ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഒപ്പിട്ടു. നടപടിക്കെതിരെ പാശ്ചാത്യലോകത്തു പ്രതിഷേധമുയരുമ്പോഴും തുടർനടപടികളുമായി പുട്ടിൻ ഭരണകൂടം മുന്നോട്ടുപോകുകയാണ്. 

നിലവിൽ റഷ്യൻസേനയുടെ ഭാഗിക നിയന്ത്രണത്തിലുള്ള ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകളാണു കൂട്ടിച്ചേർത്തത്. യുക്രെയ്നിന്റെ ഭൂവിസ്തൃതിയുടെ 18 % വരുന്ന പ്രദേശമാണ്. ഈ മേഖലയിൽ ഇനി ഇടപെട്ടാൽ അതു റഷ്യക്കെതിരായ ആക്രമണമായി കണക്കാക്കുമെന്നും പുട്ടിൻ മുന്നറിയിപ്പു നൽകി. 

ഉടമ്പടി ഒപ്പിടൽ ചടങ്ങ് ക്രെംലിൻ കൊട്ടാരത്തിൽ ഇന്നലെ ആഘോഷമായാണു നടന്നത്. നൂറുകണക്കിനു പാർലമെന്റ് അംഗങ്ങൾക്കൊപ്പം 4 യുക്രെയ്ൻ പ്രവിശ്യകളിലെ റഷ്യയെ അനുകൂലിക്കുന്ന ഗവർണർമാരും ചടങ്ങിൽ പങ്കെടുത്തു. യുക്രെയ്നിന്റെ ഭാഗമായിരുന്ന ക്രൈമിയയെ കൂട്ടിച്ചേർത്ത 2014 ലെ പ്രഖ്യാപനവും ക്രെംലിൻ കൊട്ടാരത്തിലാണു നടത്തിയത്. 

യുക്രെയ്നിന്റെ പ്രദേശങ്ങൾ റഷ്യയോടു ചേർത്തതു സംബന്ധിച്ച കരടു ബിൽ ഭരണഘടനാ കോടതിയുടെ അംഗീകാരം ലഭിച്ചശേഷം തിങ്കളാഴ്ച പാർലമെന്റ് പാസാക്കും. ചൊവ്വാഴ്ചയോടെ പുട്ടിൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. 

കഴിഞ്ഞയാഴ്ച ഈ മേഖലകളിൽ റഷ്യ നടത്തിയ ഹിതപരിശോധനയുടെ തുടർനടപടിയായാണു കൂട്ടിച്ചേർക്കൽ. എന്നാൽ, ഹിതപരിശോധനയും കൂട്ടിച്ചേർക്കലും നിയമവിരുദ്ധമാണെന്നും അംഗീകരിക്കില്ലെന്നും യുക്രെയ്നും യുഎസും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. 

അതിനിടെ, റഷ്യൻ മിസൈലാക്രമണത്തിൽ സാപൊറീഷ്യയിൽ 25 പേർ കൊല്ലപ്പെട്ടു. കൂട്ടിച്ചേർത്ത പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ യുഎസ് പിന്തുണയോടെയുള്ള യുക്രെയ്ൻ സേനയുടെ തിരിച്ചടി ശക്തമാകുമെന്നാണു സൂചന. കഴിഞ്ഞ മാസം ആദ്യം ഹർകീവ് പ്രവിശ്യയിൽനിന്നു റഷ്യൻ സേനയ്ക്കു പിൻവാങ്ങേണ്ടിവന്നിരുന്നു.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com